ലോക്ക്ഡൗൺ ഇളവു നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തമ്മിലുള്ള വാഗ്വാദം മുറുകുന്നു. ഗ്രീൻ സോണാക്കി പ്രഖ്യാപിച്ച് ജാഗ്രതക്കുറവ് കാട്ടിയതാണ് കോട്ടയത്തും ഇടുക്കിയിലും രോഗവ്യാപനത്തിനിടയാക്കിയെന്ന് വി. മുരളീധരൻ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ഇന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിക്കുകയും ചെയ്‌തു. മുരളീധരന്റെത് വിവരമില്ലാത്ത പ്രതികരണമാണെന്നും, കേന്ദ്രമന്ത്രി സ്ഥാനത്തിന് യോജിച്ചതല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം.
എന്നാൽ ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുരളീധരനും. പറയേണ്ടത് പറഞ്ഞപ്പോൾ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ കരുതൽ പ്രഭാഷണത്തിനൊടുവിലെ രോഷപ്രകടനം കണ്ടപ്പോൾ തനിക്ക് തോന്നിയതെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തഫലം ഇവിടുത്തെ സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടത് എന്നുകൂടി ഓർക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'പറയേണ്ടത് പറഞ്ഞപ്പോൾ കൊള്ളേണ്ടിടത്ത് കൊണ്ടല്ലോയെന്നാണ് മുഖ്യമന്ത്രിയുടെ കരുതൽ പ്രഭാഷണത്തിനൊടുവിലെ രോഷപ്രകടനം കണ്ടപ്പോൾ തോന്നിയത്. കൊവിഡ് പ്രതിരോധത്തിന്റെ!*! കാര്യത്തിൽ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണ് എന്റെ!*! നിലപാട്. 35 ദിവസമായി ലോക് ഡൗണിൽ തുടർന്നിട്ടും എങ്ങനെയാണ് വ്യത്യസ്ത ഇടങ്ങളിൽ ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതരുണ്ടാകുന്നത്? ഇടുക്കിയിൽ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ച കള്ളക്കളി എന്തിനെന്ന് പിണറായി പറയണം. കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ മുഴുവനും ഈ മറച്ചുവയ്ക്കൽ നടന്നിട്ടുണ്ടോ ഇനി? ലോക് !*!ഡൗൺ ഇളവു നൽകിയതിന്റെ പരിണിത ഫലം കണ്ടു തുടങ്ങുന്നേയുള്ളൂ. സമൂഹ വ്യാപനഘട്ടം കൂടിയുണ്ടാൽ കേരളത്തിന് അത് താങ്ങാനാകില്ല. അതുകൊണ്ടാണ് സർക്കാരിന് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടിയത്.
കൃത്യമായ പഠനങ്ങളുടെയും ശാസ്ത്രീയ നിഗമനങ്ങളുടെയും വിദഗ്‌ധോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ലോക് ഡൗൺ മുന്നോട്ടുകൊണ്ടുപോകാൻ തിരുമാനിച്ചത്. അതിനെ തകിടം മറിക്കും വിധത്തിൽ ഇളവുകൾ പ്രഖ്യാപിച്ച പിണറായി സർക്കാരാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർ!*!ത്തിച്ചത്. നിങ്ങളുടെ കെടുകാര്യസ്ഥതയുടെ ദുരന്തഫലം ഇവിടുത്തെ സാധാരണ ജനങ്ങളാണ് അനുഭവിക്കേണ്ടത് എന്നുകൂടി ഓർക്കണം.
ഇന്ദിരയാണ് ഇന്ത്യയെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടത് സ്തുതിപാഠകർ തിരിച്ചറിയണം. പിണറായി വിജയനേയും കൂട്ടരേയും കാത്തിരിക്കുന്നതും ഇതേ ദുർഗതിയാണ്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിമർശനങ്ങൾക്ക് അതീതമാണെന്ന് ആരും ധരിക്കരുത്. ഈ ജനാധിപത്യ രാജ്യത്ത് ഏത് പൗരനും അതിനവകാശമുണ്ട്. ഇതൊരു ജനാധിപത്യരാജ്യമാണ്, കമ്യൂണിസ്റ്റ് രാജ്യമല്ല.
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പറ്റിയ പിഴവ് ഏറ്റുപറയണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. പകരം വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകണം. എവിടെയെങ്കിലും നേരിയ പാളിച്ചയുണ്ടായാൽ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റും. കേരളം ഒന്നാം നമ്പർ പ്രചാരണം പോരെന്ന് ചുരുക്കം. അതിനുള്ള പ്രവർത്തനങ്ങളുണ്ടാകണം, അല്ലാതെ കേരളത്തെ നാണം കെടുത്തരുത് !'