പാലക്കാട്: കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി കാമുകൻ. കൊല്ലം നടുവിലക്കര സ്വദേശിനിയും 42കാരിയുമായ സുചിത്രയെ കൊലപ്പെടുത്തിയ കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി പ്രശാന്തിനെ പൊലീസ് പിടികൂടിയായിട്ടുണ്ട്. രാമനാഥപുരത്തെ വാടകവീടിന് സമീപത്തുള്ള ചതുപ്പിൽ നിന്നുമാണ് സുചിത്രയുടെ മൃതദേഹം കണ്ടെടുത്തത്. സോഷ്യൽ മീഡിയയയിലൂടെയാണ് സുചിത്ര 32കാരനായ പ്രശാന്തിനെ ആദ്യമായി പരിചയപ്പെടുന്നത്.
പാലക്കാട് രാമനാഥപുരത്ത് വാടകവീട്ടിൽ കഴിയുന്ന സംഗീതാദ്ധ്യാപകനായ പ്രശാന്തുമായി സുചിത്രയ്ക്ക് ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ബ്യൂട്ടീഷ്യൻ ട്രെയിനറായ സുചിത്ര മാർച്ച് 18ന് ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് നുണ പറഞ്ഞുകൊണ്ട് കൊല്ലത്തെ സ്ഥാപനത്തിൽ നിന്നും അവധി ചോദിച്ചുവാങ്ങിയിരുന്നു. തന്റെ വീട്ടുകാരോട് എറണാകുളത്ത് ക്‌ളാസെടുക്കാനായി പോകുകയാണെന്നും ഇവർ പറഞ്ഞു. ശേഷം സുചിത്ര പ്രശാന്തിന്റെ വീട്ടിൽ എത്തിയിരുന്നു. രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു.
20നാണ് കൊലപാതകം നടക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സുചിത്രയുടെ മറ്റൊരു പുരുഷ സുഹൃത്തുമായി ഇവർക്കുണ്ടായിരുന്ന ബന്ധത്തെ പ്രശാന്ത് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മണലി ശ്രീറാം നഗറില്‍ പ്രശാന്ത് താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്നുള്ള പാടത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
ആദ്യം ബന്ധുക്കൾക്ക് സുചിത്രയുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നുവെങ്കിലും 20നു ശേഷം ഫോണിലൂടെയുള്ള ബന്ധം നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കാണാനില്ലെന്നു കാണിച്ച് കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22 ന് പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കോഴിക്കോട് സ്വദേശിയായ പ്രതി പ്രശാന്തിന്റെ കൊല്ലം സ്വദേശിയായ ഭാര്യയുടെ അകന്ന ബന്ധുവാണ് മരിച്ച സുചിത്രയെന്നും വിവരമുണ്ട്.
പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാട്ട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്ര ഇവിടേക്ക് വന്നത്. കഴുത്ത് മുറുക്കിയാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം. അന്നു രാത്രിതന്നെ വീടിനോട് ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടി. പിന്നീട് പ്രശാന്ത് സാധാരണപോലെ കഴിഞ്ഞുവരികയായിരുന്നു.