bevco

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളും വെയർഹൗസുകളും തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ ബിവറജേസ് കോർപ്പറേഷൻ എം.ഡി സ്‌പർജൻകുമാർ നിർദ്ദേശം നൽകി. മേയ് 3 വരെയാണ് രാജ്യവ്യാപക ലോക്ക് ഡൗൺ. അതിനുശേഷം നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ നീട്ടുകയാണെങ്കിൽ മദ്യശാലകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കുമെന്ന ധാരണയിലാണ് ബെവ്കോയുടെ നീക്കം.

ഔട്ട്‌ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ ശരീരോഷ്‌മാവ് തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കണമെന്നതടക്കം ഒമ്പത് നിർദ്ദേശങ്ങളടങ്ങിയ സർക്കുലറാണ് പുറത്തിറക്കിയത്. തെർമൽ സ്‌കാനറുകൾ ബവ്‌കോ ആസ്ഥാനത്തുനിന്ന് നൽകും. തുറക്കുന്നതിന് മുമ്പ് ഔട്ട്‌‌ലെറ്റുകളുടെയും വെയർഹൗസുകളുടെയും അകവും പരിസരങ്ങളും അംഗീകാരമുള്ള ഏതെങ്കിലും ഏജൻസിയെ കൊണ്ട് അണുവിമുക്തമാക്കിയിരിക്കണം. എക്‌സൈസ് ഓഫീസുകളെ അറിയിച്ചുമാത്രമെ ഇത് ചെയ്യാവു. ജീവനക്കാർ നിർബന്ധമായും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. കൈകൾ ശുചീകരിക്കുന്നതിന് സാനിറ്റൈസറും ലഭ്യമാക്കണം. ഇവ വാങ്ങാനുള്ള തുക ഷോപ്പുകളിൽ നിന്ന് എടുക്കാം. സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ ഷോപ്പുകളിലും വിപണനത്തിനാവശ്യമായ മദ്യം ഉണ്ടെന്ന് മാനേജർമാർ ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മദ്യശാലകൾ തുറക്കാനാകില്ല. അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മദ്യം നൽകാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അതേസമയം,​ ബെവ്കോ ഗോഡൗണുകൾ വഴി മദ്യം വിതരണം ചെയ്യുന്നതിനായി സർക്കാർ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഭാവിയിലെ ഓൺലൈൻ മദ്യവിൽപന കൂടി മുൻകൂട്ടി കണ്ടാണ് ഈ നീക്കം.

മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല: മന്ത്രി

മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. തുറക്കുമ്പോൾ സ്വീകരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് സർക്കുലറിലുള്ളതെന്നും മന്ത്രി പറഞ്ഞു.