വഴികടവ് : വിവിധ ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കീഴിൽ രൂപീകരിച്ച സിവിൽ ഡിഫൻസ് സേന മാതൃകാപരമായ സേവനങ്ങളാണ് നടത്തിവരുന്നത്. വിവിധ തീപിടുത്തങ്ങൾ, റോഡപകടങ്ങൾ, ജലാശയ അപകടങ്ങൾ തുടങ്ങിയ വിവിധമേഖലകളിൽ പരിശീലനം നേടിയ ഇവരുടെ സേവനം സമൂഹത്തിനായി ലഭിക്കുന്നുണ്ട്. ലോകമൊട്ടുക്കും വ്യാപിക്കുന്ന കോവിഡിന്റെ കാലത്തും സേവന മേഖലയിൽ നിറഞ്ഞു നിൽക്കുകയാണ് സിവിൽ ഡിഫൻസ്.
ഫയർ ആൻഡ് റെസ്ക്യൂ സർവീസിനൊപ്പം വിവിധ പൊതുസ്ഥലങ്ങൾ അണുനശീകരണം നടത്തുന്നതിനും, ആവശ്യമരുന്നുകൾ രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നതിനും, പൊതുസ്ഥലങ്ങളിലെ സാമൂഹിക അകലം പാലിക്കുന്നതിന് റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജങ്ങൾക്ക് സഹായം ചെയ്യുന്നതിനുമൊക്കെയായി കൊവിഡ്കാലവും സേവനസജ്ജരായി നിലമ്പൂരിലെ സിവിൽ ഡിഫെൻസ് സേന രംഗത്തുണ്ട്. സപ്ലൈകോ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യ കിറ്റ് സജ്ജീകരിക്കുന്നതിനും ആവശ്യമായ ഇടങ്ങളിലേക്ക് എത്തിച്ചു നൽകുന്നതിനും സിവിൽ ഡിഫൻസ് വളണ്ടിയർമാരുണ്ട്.
നാടുകാണി ചുരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുവാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനും ഫയർ സർവീസിനൊപ്പം വിശ്രമമില്ലാതെ സിഡി വളണ്ടിയർമാർ പ്രവർത്തിക്കുന്നു. പ്രായമായവർ മാത്രമുള്ള വീടുകളിൽ കടകളിൽനിന്ന് സാധനങ്ങൾ എത്തിച്ചു നൽകുന്നതിനും ആവശ്യമരുന്നുകൾ വാങ്ങി നൽകാനും ഇവർ ഏറെ ശ്രദ്ധപുലർത്തുന്നു. നിലമ്പൂർ ഫയർ സ്റ്റേഷന് കീഴിൽ 50 സിവിൽ ഡിഫൻസ് വളണ്ടിയർമാരാണുള്ളത്.
പരിശീലനം പൂർത്തിയാക്കിയ ഇവർക്ക് തിരിച്ചറിയൽ കാർഡും ജാക്കറ്റും നൽകി കൊവിഡ് കാലത്തും സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ സേവനം ഉറപ്പുവരുത്തുണ്ട്. ആപത് ഘട്ടങ്ങളിലുള്ള ഏതൊരു വിളിക്കരികിലും ഫയർ സർവ്വീസിനൊപ്പം സിവിൽ ഡിഫൻസ് വളണ്ടിയർമാരുമുണ്ടാവും.