checkpost
അതിർത്തി

മലപ്പുറം: ജില്ലയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ യാത്രാ അനുമതി നൽകുന്ന ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുവരുന്നത് കർശനമായി തടയുമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിയന്ത്രണങ്ങൾ ലംഘിച്ച് ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ ജില്ലയിലെത്തിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പണം വാങ്ങിയാണ് ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ വ്യാജ രേഖകളുണ്ടാക്കി പുറത്തു നിന്നുള്ളവരെ ജില്ലയിലെത്തിക്കാൻ ശ്രമിക്കുന്നത്. പൊതുജനരോഗ്യത്തിന് ഒന്നടങ്കം ഭീഷണിയായ കൊവിഡ് 19 നെ പ്രതിരോധിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഡ്രൈവറുടേയും സഹായിയുടേയും പേരിൽ പാസെടുത്ത് സഹായിക്ക് പകരം പണം വാങ്ങി യാത്രക്കാരെ കൊണ്ടുവന്ന സംഭവങ്ങൾ പൊലീസ് പിടികൂടിയിട്ടുണ്ട്. ചരക്ക് വാഹനങ്ങൾക്ക് നൽകുന്ന പാസിൽ ഡ്രൈവർ, സഹായി എന്നിവരുടെ പേരും വിലാസവും തിരിച്ചറിയൽ രേഖയുടെ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇവർ മാത്രമാണ് തിരിച്ചെത്തുന്ന വാഹനത്തിലുള്ളതെന്ന് ഉറപ്പാക്കാൻ അതിർത്തികളിൽ പോലീസ്, മേട്ടോർ വാഹന വകുപ്പുകൾ പരിശോധന നടത്തും. പാസിൽ വിവരങ്ങളില്ലാത്തവരുണ്ടെങ്കിൽ വാഹനം അതിർത്തിയിൽത്തന്നെ പിടിച്ചിടാനും ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പിടിക്കപ്പെടുന്ന വാഹനങ്ങൾ ചരക്കടക്കമാണ് പിടിച്ചെടുക്കുക. പുറത്ത് നിന്നുളളവരെ കൊണ്ടുവരുന്ന ചരക്ക് വാഹന ഡ്രൈവർമാർക്കെതിരെ കേസെടുത്ത് നിയമ നടപടികൾ സ്വീകരിക്കും. ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കും.ചരക്കെത്തിക്കുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ലൈസൻസ് റദ്ദാക്കി അവർക്കെതിരെയും പകർച്ച വ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും. അനുമതിയില്ലാതെ യാത്രചെയ്തവർക്കെതിരെയും നിയമ നടപടികളുണ്ടാവും.

ജില്ലയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഇതുവരെ 1,436 ചരക്ക് വാഹനങ്ങൾക്കാണ് പാസുകൾ അനുവദിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കുകളെത്തിക്കുന്ന വാഹനങ്ങൾക്ക് കലക്ടറേറ്റിൽ ഇലക്ഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നിന്നാണ് പാസുകൾ നൽകുന്നത്. വിശദ വിവരങ്ങൾക്ക് 0483 2734 990 എന്ന നമ്പറിലോ vehiclepassmpm@gmail.com എന്ന ഇ മെയിൽ വഴിയോ ബന്ധപ്പെടാം. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേക്കും ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങൾക്ക് പൊലീസ് നൽകുന്ന യാത്രാ പാസുകൾ ഉപയോഗിക്കാം. . https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താം.