k-babu

പാലക്കാട്: ലോക്ക് ഡൗൺ കാലത്ത് കിടപ്പുരോഗികൾക്കും വൃദ്ധർക്കും അവരുടെ വീടുകളിലെത്തി ഹെയർ കട്ടിംഗും ഷേവിംഗും സൗജന്യമായി ചെയ്തുകൊടുത്ത് താരമാകുകയാണ് എടത്തറയുടെ അഭിമാനമായ 'ബാർബറാം ബാബു'.കൂലിപ്പണിക്കാരനായ ബാബു പ്രൊഫഷണൽ ബാർബറൊന്നുമല്ല. സുഹൃത്തുക്കളിൽ നിന്ന് കണ്ടുപഠിച്ചതാണ്.

തനിക്ക് അറിയാവുന്ന ജോലികൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തിൽ ആർക്കെങ്കിലും ഉപകാരമാവട്ടെ എന്നതിനാലാണ് സൗജന്യ സേവനവുമായി രംഗത്തിറങ്ങിയതെന്ന് അമ്പത്തിയൊന്നുകാരനായ ബാബു പറയുന്നു.

ആരോഗ്യവകുപ്പിന്റെ മുൻകരുതലുകൾ പാലിച്ചാണ് മുടിവെട്ടൽ. ഉപകരണങ്ങൾ ഓരോതവണയും അണുവിമുക്തമാക്കും. സാനിറ്റൈസറും മാസ്കും കൈയുറകളും ധരിക്കാറുണ്ട്.ഓരോ വീട്ടിൽ ചെന്നാലും അവരുടെ ‌ടൗവ്വലോ മറ്റ് തുണിയോ ആണ് ദേഹത്ത് പുതയ്ക്കാനായി ഉപയോഗിക്കുന്നത്. തനിക്കോ, തന്നിലൂടെ മറ്റുള്ളവർക്കോ രോഗം പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കാറുണ്ടെന്ന് ബാബു പറയുന്നു.ഭാര്യയും രണ്ടു മക്കളും അമ്മയും കിടപ്പുരോഗിയായ ഒരു സഹോദരനും അടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം. ഭാര്യ: സുനിത. മക്കൾ: അതുൽ, അമേയ.

മുൻപ് പ്രളയം വന്നപ്പോഴും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പരോപകാരിയായ ബാബുവിനോട് ഇന്നും നാട്ടുകാർക്ക് ഒന്നേ പറയാനുള്ളു

വ്യത്യസ്‌തനാമൊരു ബാർബറാം ബാബുവിനെ
മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു
മലയാളി നാടിൻ അഭിമാനമാകും
ബാർബറാം ബാബു നിനക്കഭിവാദ്യം !

 ലോക്ക് ഡൗണിനെ തുടർന്ന് വരുമാനം ഇല്ലാതായി. വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. സർക്കാർ അനുവദിച്ച സൗജന്യ റേഷനും, അമ്മയ്ക്കും കിടപ്പിലായ സഹോദരനും ലഭിക്കുന്ന പെൻഷനുമാണ് ഇപ്പോഴത്തെ ആശ്വാസം.

-ബാബു