പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് പ്രശംസയുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനു കോവിഡ്ബാധിത ജില്ലാ കളക്ടർമാർക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കുമായി വിളിച്ചുചേർത്ത വീഡിയോ കോൺഫറൻസിലാണു ജില്ലയുടെ പ്രതിരോധ പ്രവർത്തനങ്ങളെ കാബിനറ്റ് സെക്രട്ടറി നേരിട്ട് അഭിനന്ദിച്ചത്.
കോവിഡ് വ്യാപനത്തിനെതിരെ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ജില്ലയുടെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരിക്കാവുന്നതാണെന്നും അഭിനന്ദനീയമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി പറഞ്ഞു.
ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ അവതരണത്തിന് കളക്ടർ പി.ബി നൂഹിന് അവസരം ലഭിച്ചു. പത്തനംതിട്ടയുടെ പ്രസന്റേഷൻ കണ്ടശേഷമായിരുന്നു കേന്ദ്ര കാബിനറ്റ് സെക്രട്ടറി ജില്ലയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്.
ഇത്തരത്തിൽ രാജ്യത്തെ നാലു ജില്ലകൾക്കു മാത്രമാണ് അവസരം ലഭിച്ചത്. രാജസ്ഥാനിലെ ബിലാവ, ആഗ്ര, മുംബൈ എന്നിവയാണ് മറ്റു ജില്ലകൾ. തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്നും നിർദ്ദേശം ഉണ്ടായി.
കേരളത്തിൽ കോവിഡ് 19 ബാധയുടെ രണ്ടാംഘട്ടം തുടങ്ങുന്നത് ഇറ്റലിയിൽ നിന്നുള്ള റാന്നി കുടുംബം ജില്ലയിൽ എത്തുന്നതോടുകൂടിയാണ്. ഇവരുടെ രോഗം വേഗത്തിൽ കണ്ടെത്തുവാനും ഒൻപതു പേരിൽ രോഗത്തെ ഒതുക്കുവാനും 1200 ഓളം പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളെ കണ്ടെത്തി ഐസലേഷനിലാക്കി സാമൂഹ്യ വ്യാപനം തടഞ്ഞതും ജില്ലയുടെ മികച്ച പ്രവർത്തനമായി വിലയിരുത്തി.
ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ, സബ് കളക്ടർ ഡോ. വിനയ് ഗോയൽ, ഡിഎംഒ(ആരോഗ്യം) ഡോ.എ.എൽ ഷീജ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ തുടങ്ങിയവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.