പത്തനംതിട്ട : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഒരു വാർഡിൽ രണ്ടു പേരെന്ന കണക്കിൽ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വോളണ്ടിയേഴ്‌സിനെ മാത്രമേ നിയോഗിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. കൊവിഡ് 19 ജാഗ്രത എന്ന പോർട്ടലിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറിമാർക്കും ലോഗിൻ ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പൽ സെക്രട്ടറിമാരും ലോഗിൻ ചെയ്യുമ്പോൾ അവരുടെ മേഖലയിലെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വോളണ്ടിയർമാരുടെ ലിസ്റ്റ് കാണുവാൻ സാധിക്കും. സെക്രട്ടറിമാർ ലിസ്റ്റ് നോക്കി വോളണ്ടിയറുടെ സന്നദ്ധത, ആരോഗ്യസ്ഥിതി എന്നിവ പരിശോധിച്ച് അപ്രൂവൽ കൊടുക്കും. അപ്രൂവൽ ആകുന്ന പാസുകൾ ജില്ലാ ഭരണകൂടത്തിന്റെ ലോഗിനിൽ ലഭ്യമാകുകയും തുടർന്ന് പാസ് നൽകുകയുമാണു ചെയ്യുന്നത്. പാസിൽ ബാർകോഡ്, ഏത് പഞ്ചായത്തിന്റെ ഏത് സേവനമേഖലയിലാണ് പ്രവർത്തിക്കേണ്ടത്, എത്ര ദിവസത്തേക്ക് എത്ര സമയമാണ് നിയോഗിക്കപ്പെടുന്നതു തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. വോളണ്ടിയർമാർക്ക് പാസ് ലിങ്കായി മെസേജ് വരുകയും അത് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. പഞ്ചായത്ത്തലത്തിലെ വോളണ്ടിയർമാർക്കുള്ള പാസുകൾ ജില്ലാ ഭരണകൂടം എൻ.ഐ.സി വികസിപ്പിച്ചെടുത്ത പോർട്ടലായ കൊവിഡ് 19 ജാഗ്രത വഴിയാണു തയ്യാറാക്കുന്നത്. ഇതുവരെ 645 പാസുകൾ വിതരണം നടത്തി. കമ്മ്യൂണിറ്റി കിച്ചൺ, വീടുകളിലേക്കു സാധനം എത്തിക്കുക, ഡേറ്റാ എൻട്രി, കോൾസെന്റർ മാനേജ്‌മെന്റ്, വയോധികർക്കു മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങൾക്കാണ് വോളണ്ടിയർമാരെ നിയോഗിക്കുന്നത്.