പത്തനംതിട്ട : ജില്ലയിൽ ചീട്ട് കളിയും വ്യാജ വാറ്റും വ്യാപകമാകുന്നു. പണം വച്ച് ചീട്ടു കളിച്ച തടക്കം ലോക്ഡൗണ്‍ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയവരേയും അനാവശ്യമായി നിരത്തുകളില്‍ ചുറ്റിക്കറങ്ങുന്നവരേയും കടയുടമകളേയും പ്രതികളാക്കി ജില്ലയില്‍ ഇന്നലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി പേരെ അറസ്റ്റു ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആറു പേര്‍ ചേര്‍ന്ന് ഏനാത്ത് ബദാംമുക്കില്‍ പണം വച്ച് ചീട്ട് കളിച്ചതിന് ഏനാത്ത് നാല് പേര്‍ പിടിയിലായി. രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയി. എസ്‌.ഐ വിപിന്റെ നേതൃത്വത്തിലാണ് ചീട്ടുകളിസംഘത്തെ പിടികൂടിയത്. സി.പി.ഒമാരായ സാംദാസ്, പ്രസന്നന്‍ എന്നിവരും എസ്‌ഐക്ക് ഒപ്പമുണ്ടായിരുന്നു. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സിലെ നിര്‍ദിഷ്ട വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തത്. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ വാറ്റ് വർദ്ധിക്കുന്നുണ്ട്. ചിറ്റാര്‍ മുണ്ടന്‍പാറ കമലാസനന്‍ എന്ന ആളുടെ പറമ്പില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം ചിറ്റാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും ഇന്നലെ പിടികൂടിയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് കമാലാസനന്റെ മകന്‍ പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപെട്ടു.

ശക്തമായ നടപടിയെന്ന് ജില്ലാ പൊസീസ് മേധാവി

വ്യാജമദ്യനിര്‍മാണം വ്യാപകമാകുന്നുണ്ടെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അവരുടെ താമസസ്ഥലങ്ങളിലും ക്യാമ്പുകളിലും പൊലീസ് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.