13-vattu
കടപ്ര ഉപദേശിക്കടവിൽ കടപ്പറമ്പിൽ വീട്ടിൽ വിനീത് തകഴി ചിറയറ്റം പാക്കയിൽ വീട്ടിൽ വിനീഷ് (32) എന്നിവർ പൊലീസ് പിടിയിൽ

തിരുവല്ല : പൊലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളുമായി വ്യാജവാറ്റ് സംഘം കുടങ്ങി. രണ്ടു പേർ പൊലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപെട്ടു. പുളിക്കീഴ് പൊലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് ഇന്നലെ രാവിലെ 10ന് പമ്പാ നദീതീരത്ത് അരയൻ പറമ്പ് എന്ന സ്ഥലത്ത് വ്യാജവാറ്റ് നടത്തിയിരുന്ന രണ്ടാംഗ സംഘം വലയിലായത്. കടപ്ര ഉപദേശിക്കടവിൽ കടപ്പറമ്പിൽ വീട്ടിൽ വിനീത് ( 27 ) , തകഴി ചിറയറ്റം പാക്കയിൽ വീട്ടിൽ വിനീഷ് (32) എന്നിവരാണ് പിടിയിലായത്. ഡ്രോൺ കാമറയിൽ പതിഞ്ഞ വാറ്റ് നിർമാണ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ സംഘത്തെ കൈയോടെ പിടികൂടുകയായിരുന്നു. 5 ലിറ്റർ വാറ്റ് ചാരായവും 100 ലിറ്റർ കോടയും ഗ്യാസ് സ്റ്റൗ അടക്കമുള്ള വാറ്റുപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ലിറ്ററിന് 1500 , 2000 രൂപ നിരക്കിലാണ് ഇവർ ചാരായം വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. സി.ഐ ടി.രാജപ്പൻ , എസ് ഐ അനിരുദ്ധൻ, സിവിൽ പൊലീസ് ഓഫീസറന്മാരായ സുനിൽ ,വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിൽ ഡ്രോൺ നിരീക്ഷണം അടക്കമുള്ള പരശോധനകൾ ശക്തമാക്കുമെന്ന് സി.ഐ അറിയിച്ചു.