പത്തനംതിട്ട : ഇന്നലെ ജില്ലയിൽ 257 കേസുകൾ റിപ്പോർട്ട് ചെയ്തു. 273 പേർ പിടിയിലാകുകയും 216 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വാറ്റ് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടിയതിനും വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞുവന്നയാൾ വിലക്ക് ലംഘിച്ചതിനും എടുത്ത കേസുകൾ ഉൾപ്പെടെയാണിത്. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം വിലക്കുകൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെയാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത്. ആകെ 401 കേസുകളാണ് ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. നിബന്ധനകൾ പാലിക്കാതെ കടകൾ പ്രവർത്തിപ്പിക്കുന്നതിനും ആളുകൾ അനാവശ്യമായി നിരത്തുകളിൽ കൂട്ടം കൂടുന്നതിനും രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് കുറവില്ല. ലംഘനങ്ങൾ തടഞ്ഞ് നിയമനടപടികൾ കൈക്കൊള്ളുന്നത് കർശനമായി തുടരും. ചാരായം വാറ്റിയതിന് അടൂർ ഏഴംകുളം, തേപ്പുപാറയിൽ നിന്നും രണ്ടു പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആറു ലിറ്റർ ചാരായവും 5 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഏഴംകുളം തേപ്പുപാറ പത്മവിലാസം വീട്ടിൽ ഗിരീഷ് കുറുപ്പ്, തേപ്പ്പാറ എഴുമണ്ണിൽ റോയി വർഗീസ് എന്നിവരെയാണ് അടൂർ എസ്.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ബിജു, എസ്.സി.പി.ഓ സനൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഗിരീഷിന്റെ അടുക്കളയിൽ സൂക്ഷിച്ചനിലയിലായിരുന്നു ചാരായവും കോടയും വാറ്റുപകരണങ്ങളും. ബന്ധപ്പെട്ട വകുപ്പുകൾക്ക് പുറമേ പകർച്ചവ്യാധി തടയൽ നിയമത്തിലെ നിർദ്ദിഷ്ട വകുപ്പുകളും കൂട്ടിച്ചേർത്താണ് കേസെടുത്തിട്ടുള്ളത്. വ്യാജചാരായ നിർമ്മാണവും അനധികൃത വിദേശമദ്യ വില്പന യും എന്തുവിലകൊടുത്തും തടയുമെന്നും പരിശോധനകളും റെയ്ഡും ശക്തമായി തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ക്വാറൻടൈൻ ലംഘിച്ചതിന് തണ്ണിത്തോട് പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തു.