പത്തനംതിട്ട : കാലാവധി വായ്പകൾ, കാർഷിക കാലാവധി വായ്പകൾ, വാണിജ്യ വായ്പകൾ, കാർഷികവിള വായ്പകളും എല്ലാ ബാങ്കുകളും നൽകിയതിന് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകണം എന്ന് റിസർവ് ബാക്ക് നിർദ്ദേശിച്ചു. ഫെബ്രുവരി വരെയുള്ള തവണകൾ അടച്ചവർക്കാണ് മൊറട്ടോറിയം ആനുകൂല്യം ലഭിക്കുക. ജില്ലയിലെ പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, കേരള ഗ്രാമീൺ ബാങ്ക്, ഇസാഫ് ബാങ്ക്, കോ ഓപ്പറേറ്റീവ് ബാങ്കുകൾ, സൊസൈറ്റികൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ, എൻബിഎഫ്‌സി ( ഭവന വായ്പ നൽകുന്ന സ്ഥാപനങ്ങൾ ) ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. മൂന്നു മാസത്തെ തവണകൾക്കാണ് മാറ്റിവയ്ക്കാൻ അനുമതിയുള്ളത്. അതായത് മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള മൂന്നു മാസം അടക്കേണ്ട തവണകൾ കാലാവധിക്ക് ശേഷം അടക്കുകയോ, കാലാവധിക്കുള്ളിൽ കൂടുതൽ തുക ജൂൺ മുതൽ അടച്ചോ ക്രമീകരിക്കുവാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ വിധത്തിത്തിൽ ലോൺ എടുത്തിട്ടുള്ളവരിൽ മൊറട്ടോറിയം ആവശ്യമുള്ളവർ അവരവരുടെ ബാങ്കിന്റെ ഈ മെയിൽ വിലാസത്തിൽ മൊറട്ടോറിയത്തിന് അപേക്ഷ സമർപ്പിക്കണം. മൊറട്ടോറിയം കാലയളവിൽ പലിശയുണ്ടായിരിക്കും. അത് പ്രത്യേകം മൊറട്ടോറിയത്തിന് ശേഷം അടക്കാം. വ്യവസായികൾക്കും കച്ചവടക്കാർക്കും സ്ഥാപന നടത്തിപ്പിന് നൽകിയ പ്രവർത്തനമൂലധന ലോണുകളുടെ പലിശ മൂന്നു മാസത്തേക്ക് അടയ്ക്കുന്നതിനു പകരം മൊറട്ടോറിയം കാലാവധി കഴിഞ്ഞ് അടച്ചാൽ മതിയാകും. മൂന്നു മാസം തുകയോ പലിശയോ അടയ്ക്കാതിരുന്നാൽ ഒരു അക്കൗണ്ടും നിഷ്‌ക്രിയമായി കണക്കാൻ പാടില്ലാത്തതും സിബിൽ സ്‌കോർ മാറ്റം വരാൻ പാടില്ലാത്തതുമാണ്.
മൊറട്ടോറിയത്തിന് അപേക്ഷിക്കുന്നതിനുള്ള നിർദ്ദേശം ബാങ്കുകൾ എസ്.എം.എസ് മുഖാന്തരം ഇടപാടുകാരെ അറിയിച്ചിട്ടുള്ളതാണ്. ഇവയ്ക്ക് ഇടപാടുകാർ എസ്.എം.എസ് ആയി മറുപടി നൽകണം.
വി.വിജയകുമാരൻ,
ലീഡ് ബാങ്ക് മാനേജർ