തിരുവല്ല: നിരണത്ത് കൊയ്ത്ത് യന്ത്ര ഉടമയെയും തൊഴിലാളികളെയും മർദ്ദിച്ച മൂന്നുപേർ അറസ്റ്റിലായി. നിരണം തോറ്റുമടയിൽ അപ്പുക്കുട്ടൻ (56), മക്കളായ അഖിൽ (28), നിഖിൽ (24) എന്നിവരാണ് അറസ്റ്റിലായത്. നിരണം അയ്യൻകോനാരി പാടത്ത് വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കൊയ്ത്ത് പൂർത്തിയാക്കി നാട്ടിൽ പോകാൻ അനുവദിക്കണമെന്ന കൊയ്ത്തു ഉടമകളുടെ ആവശ്യമാണ് തർക്കത്തിലും പിന്നീട് മർദ്ദനത്തിലും കലാശിച്ചത്. തമിഴ്നാട് സേലം സ്വദേശി രമേശിനാണ് മർദ്ദനമേറ്റത്. രാത്രിയിൽ ഉൾപ്പെടെ അധികസമയത്തും ജോലിചെയ്യാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചെങ്കിലും ഇതിനു തൊഴിലാളികൾ വഴങ്ങിയില്ല. കൊയ്ത്ത് നടക്കാത്ത സാഹചര്യത്തിൽ തിരികെ പോകുമെന്ന് ഉടമകൾ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്തതോടെയാണ് മർദ്ദനം. തുടർന്ന് പ്രദേശത്തെ കൊയ്ത്ത് നിർത്തിവച്ചു ഉടമകൾ പ്രതിഷേധിച്ചു. തുടർന്ന് പുളിക്കീഴ് സി.ഐ ടി. രാജപ്പന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റുചെയ്ത ശേഷം ഉടമകളുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കുകയായിരുന്നു.