പത്തനംതിട്ട: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായതായി ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ആദ്യഘട്ടത്തിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ.
രണ്ടുതരം സെന്ററുകളാണു വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തുന്നവരെ താമസിപ്പിക്കുന്നതിനായി സജ്ജമാക്കുക. കൊവിഡ് കെയർ സെന്ററും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും. ആദ്യഘട്ടത്തിൽ ജില്ലയിലെ ആറു താലൂക്കുകളിലായി 110 കോവിഡ് കെയർ സെന്ററുകളാണു പ്രവർത്തിക്കുക. 110 സെന്ററുകളിലായി 2133 അറ്റാച്ച്ഡ് മുറികളിൽ 4261 കിടക്കകളും 1298 നോൺ അറ്റാച്ച്ഡ് മുറികളിൽ 3183 കിടക്കകളും ഉൾപ്പെടെ ആകെ 7444 കിടക്കകൾ ആദ്യഘട്ടത്തിൽ തയ്യാറായിട്ടുണ്ട്. 2431 മുറികൾ പുരുഷന്മാർക്കും, 1000 മുറികൾ സ്ത്രീകൾക്കുമാണ് മാറ്റിവച്ചിരിക്കുന്നത്.

കോഴഞ്ചേരി താലൂക്കിൽ 28 സെന്ററുകളാണുള്ളത്. 430 അറ്റാച്ച്ഡ് മുറികളിലായി 899 കിടക്കകളും 269 നോൺ അറ്റാച്ച്ഡ് മുറികളിലായി 655 കിടക്കകളും ഇടാൻ സാധിക്കും. അടൂർ താലൂക്കിൽ 24 സെന്ററുകളാണുള്ളത്. 510 അറ്റാച്ച്ഡ് മുറികളിലായി 875 കിടക്കകളും 88 നോൺ അറ്റാച്ച്ഡ് മുറികളിലായി 273 കിടക്കകളും ഇടാൻ സാധിക്കും. തിരുവല്ല താലൂക്കിൽ 33 സെന്ററുകളുണ്ട്. 875 അറ്റാച്ച്ഡ് മുറികളിലായി 1888 കിടക്കകളും 559 നോൺ അറ്റാച്ച്ഡ് മുറികളിലായി 1431 കിടക്കകളും ഇടാൻ സാധിക്കും.
കോന്നി താലൂക്കിൽ 9 സെന്ററുകളുണ്ട്. 163 അറ്റാച്ച്ഡ് മുറികളിലായി 300 കിടക്കകളും 26 നോൺ അറ്റാച്ച്ഡ് മുറികളിലായി 112 കിടക്കകളും സജ്ജികരിക്കാനാകും. റാന്നി താലൂക്കിൽ 14 സെന്ററുകളുണ്ട്. 148 അറ്റാച്ച്ഡ് മുറികളിലായി 285 കിടക്കകളും, നോൺ അറ്റാച്ച്ഡ് 252 മുറികളിലായി 761 കിടക്കകളും ഇടാൻ സാധിക്കും. മല്ലപ്പള്ളി താലൂക്കിൽ രണ്ടു സെന്ററുകളാണുള്ളത്. 7 അറ്റാച്ച്ഡ് മുറികളിലായി 14 കിടക്കകളും 7 നോൺ അറ്റാച്ച്ഡ് മുറികളിലായി 48 കിടക്കകളും ഇടാൻ സാധിക്കും.
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രാഥമിക ഘട്ടത്തിൽ ജില്ലയിൽ ഏഴെണ്ണമാണ് പ്രവർത്തിക്കുക. 261 മുറികളിലായി 516 കിടക്കകൾ ഇടാൻ സാധിക്കും. പോസിറ്റീവ് ആയവരേയും, കോവിഡ് രോഗബാധ സംശയിക്കുന്നവരേയും ചികിത്സിക്കുന്നതിനുള്ളതാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ. സാരമായ കോവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്നതിനുള്ള കോവിഡ് ആശുപത്രികൾ ജില്ലയിൽ പത്തനംതിട്ട ഗവ.ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.
രണ്ടാംഘട്ടത്തിനും മൂന്നാംഘട്ടത്തിനുമുള്ള റൂമുകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ജില്ലയിൽ പതിനയ്യായിരത്തോളം മുറികൾ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു.