പത്തനംതിട്ട : ചാരായം വാറ്റിനെതിരേ പൊലീസ് നടത്തിയ റെയ്ഡില്‍ പുത്തന്‍പീടികയില്‍ അഞ്ചു പേരും ഇളകൊള്ളൂരില്‍ രണ്ടുപേരും ഉള്‍പ്പെടെ ഏഴു പേര്‍ പിടിയിലായതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. വീട്ടില്‍ ചാരായം വാറ്റിയതിന് അഞ്ചു പേരെ പത്തനംതിട്ട പൊലീസ് പിടികൂടി. പുത്തന്‍പീടിക മണ്ണില്‍ മേലേതില്‍ കുഞ്ഞുമോന്‍(44), ലക്ഷംവീട് കോളനിയില്‍ അനീഷ്(30), കൊടുന്തറവാലയ്ക്കല്‍ മേലേല്‍ വീട്ടില്‍ വിഷ്ണു(25) പുത്തന്‍പീടിക കൊച്ചുകിഴക്കേതില്‍ വീട്ടില്‍ ചാരിസ് ജോണ്‍സണ്‍(30) വേലന്‍ പറമ്പില്‍ വീട്ടില്‍ വി.ജി. അനു (30) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെ പിടികിട്ടാനുണ്ട്. ഒന്നാം പ്രതിയുടെ വീട്ടിലായിരുന്നു ചാരായം വാറ്റിയത്. 30 ലിറ്റര്‍ കോടയും ഒരു ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. എസ്.ഐ ജയമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. കോന്നി പ്രമാടം ഇളകൊള്ളൂരില്‍ വീട്ടുമുറ്റത്ത് ഗ്യാസ് സിലിണ്ടറില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് വ്യാജചാരായം നിര്‍മിച്ച രണ്ടുപേരെ എസ്.ഐ കുരുവിള സക്കറിയയും സംഘവും അറസ്റ്റ് ചെയ്തു. ഇളകൊള്ളൂര്‍ മേലേടത്ത് പ്രദീപ്കുമാര്‍(38), കൊട്ടക്കാട്ട് ജ്യോതിഷ് എന്നിവരാണ് പിടിയിലായത്.