സോഷ്യൽ മീഡിയയിൽ അമലാപോൾ എഴുതിയ വൈകാരികമായ ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും താനും കുടുംബവും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന പോസ്റ്റ് താരം പങ്കുവച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. അതോടൊപ്പം അമല അമ്മയെ ചേർത്ത് പിടിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
"അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള അനുഭവം ഒരിക്കലും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോൾ വേട്ടയാടും. കാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങൾപഠിപ്പിച്ചു.
വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ നമ്മൾ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ തുറങ്കലിലാക്കപ്പെടുന്നു. ജയിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വയം സ്‌നേഹിക്കാൻ നമ്മളെ ആരും പഠിപ്പിക്കുന്നില്ല. അതിനിടയിൽ സ്‌നേഹബന്ധങ്ങളും. ഒരു ബന്ധത്തിൽ നിന്ന് അടുത്തതിലേക്ക് നമ്മൾ ചെല്ലുന്നു. മുൻപത്തേതിൽ നഷ്ടപ്പെട്ട ആ പകുതി തിരഞ്ഞ് നമ്മൾ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകൾ, ജോലി, നൈമിഷകമായ സുഖങ്ങൾ, അനുഭവങ്ങൾ എല്ലാം മാറിമറിഞ്ഞ് ഒടുവിൽ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയിൽ എപ്പോഴാണ് നമ്മൾ നമ്മളെ സ്‌നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്‌നേഹിക്കുന്നത്.. അതെ ഞാൻ മുന്നോട്ടു നീങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അധികമാരും പോകാത്ത പാതയിലൂടെ തന്നെ..ഒരു ഒളിച്ചോട്ടമില്ലാതെ.
നമ്മുടെ അമ്മമാരെ സ്നേഹിക്കണം അവരെ മറക്കാൻ പാടില്ല. സ്വന്തം ഭർത്താവ്, മക്കൾ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടിയവരാണ് അവർ. അവർ അവർക്കു വേണ്ടി മാത്രം എന്തുകാര്യമാണ് ചെയ്തത്. വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്‌സ് പക്ഷികളെപ്പോലെ ഒരുങ്ങുകയാണ്. സ്നേഹവും ഹീലിംഗുമാണ് ഇതിനു കാരണമായത്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ നന്ദിയുണ്ട്. സങ്കടങ്ങൾ അനുഭവിക്കുന്നവർക്കെല്ലാം സ്‌നേഹം മാത്രം" - അമല പോൾ കുറിച്ചു. എല്ലായിപ്പോഴും പിന്തുണയുമായി കൂടെ നിന്നത് തന്റെ സഹോദരനാണെന്നും ഏറ്റവുമധികം നന്ദിയുള്ളതും സഹോദരനോടാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോൾ കുറിപ്പ് അവസാനിപ്പിക്കുന്നത്.