കൊല്ലം: രണ്ട് യുവതികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നാലായി. ജില്ലയിൽ ആശങ്കയുമേറുന്നു. കിഴക്കൻ മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ജനം തീർത്തും ഭീതിയിലാണ്. ഭീതിവേണ്ടെന്ന് അധികൃതർ ആവർത്തിച്ച് പറയുമ്പോഴും ഇന്നലെ വൈകിട്ടുമുതൽ ജനം പുറത്തേക്കിറങ്ങാൻ തീർത്തും മടിക്കുകയാണ്. കഴിഞ്ഞമാസം അവസാനം മുതൽ തന്നെ മറ്റ് പല ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തെങ്കിലും ഒരാഴ്ച മുമ്പ് വരെ ജില്ലയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഈ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് കൊല്ലത്ത് ആദ്യമായി കഴിഞ്ഞ 27ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസം ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ ഉമയനല്ലൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം കൊല്ലത്ത് എത്താത്തതിനാൽ ജില്ലയിലെ രോഗ ബാധിതരുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

രണ്ട് ദിവസത്തിന് ശേഷം പ്രാക്കുളം സ്വദേശിയെ പരിചരിച്ച ഭാര്യാ സഹോദരിക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനുശേഷം ജില്ലയിൽ കൂടുതൽ ആശങ്ക പടർത്തിയാണ് രണ്ട് യുവതികൾക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥരീകരിച്ചത്. ഇവർ നാല് പേരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം. രോഗികളുമായി ബന്ധപ്പെട്ടവരെയെല്ലാം അധികൃതർ നിരീക്ഷണ സംവിധാനങ്ങളിലേക്ക് മാറ്റുന്നുണ്ടെങ്കിലും ആശങ്കകൾ ഒഴിവാകുന്നില്ല. ഇനിയും കൊവിഡ് റിപ്പോർട്ട് ചെയ്യരുതേയെന്ന പ്രാർത്ഥനയിലാണ് എല്ലാവരും.