photo

കൊട്ടാരക്കര: കൊവിഡുമായി ബന്ധപ്പെട്ട ഗൃഹനിരീക്ഷണം കഴിഞ്ഞിറങ്ങി കാറിൽ ചുറ്റി ചാരായ വില്പന നടത്തിയ രണ്ട് യുവാക്കൾ പിടിയിലായി. പോരുവഴി ഇടയ്ക്കാട് കുറ്റിക്കൽമുക്ക് ആലുവിളയിൽ വീട്ടിൽ ജിതിൻ (27), ഇടയ്ക്കാട് താഴത്ത് മുക്ക് സജി നിവാസിൽ അഭിദേവ് (20) എന്നിവരെയാണ് മൂന്ന് ലിറ്റർ വ്യാജ ചാരായവുമായി ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്ന് അടുത്തിടെ എത്തിയ ജിതിനും ഗുജറാത്തിൽ നിന്നെത്തിയ അഭിദേവും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഗൃഹനിരീക്ഷണത്തിലായിരുന്നു. കാലാവധി കഴിഞ്ഞിറങ്ങി ഇരുവരും വാറ്റ് ചാരായ വില്പന നടത്തുകയായിരുന്നു. മറ്റൊരു വാറ്റ് കേന്ദ്രത്തിൽ നിന്ന് ചാരായമെടുത്ത് ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു രീതി. ഒരു ലിറ്റർ ചാരായത്തിന് 2,​500 രൂപയാണ് വാങ്ങിയിരുന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാഹനവും വ്യാജ ചാരായവും മൂർച്ചയുള്ള ആയുധവും ഉൾപ്പെടെ ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ എ. ഫിറോസിന്റെ നേതൃത്വത്തിൽ എസ്.ഐ പി.ശ്രീജിത്ത്, എ.എസ്.ഐമാരായ മധുസൂദനൻ, ചന്ദ്രമോൻ, പ്രദീപ്, ഹർഷാദ്, ഹരി, വനിതാ സി.പി.ഒ സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.