photo
പുനലൂർ തങ്കപ്പൻ

കൊല്ലം: ആളും ആരവവുമില്ലാത്ത കൊവിഡ് കാലത്തും പുതിയ കഥ പറയാനുള്ള പരിശീലനത്തിലാണ് പുനലൂർ തങ്കപ്പൻ. പത്തനാപുരം ഗാന്ധിഭവനിലെ മറ്റ് സഹയാത്രികരാണ് കഥാപ്രസംഗത്തിന്റെ കേൾവിക്കാർ! ലോക് ഡൗൺ കഴിഞ്ഞ് കഥാപ്രസംഗവുമായി വീണ്ടും അരങ്ങിലെത്തണമെന്ന മോഹത്തിലാണ് ഇപ്പോൾ തങ്കപ്പൻ. ജീവിതത്തിന്റെ വസന്തകാലം നഷ്ടപ്പെട്ടുവെന്ന തോന്നലിൽ നിന്നും ഗാന്ധിഭവനിലെ പുതുജീവിതം പ്രതീക്ഷകൾ നൽകുന്നുണ്ട്. ആകാശവാണിയിൽ ആദ്യ കഥാപ്രസംഗം നടത്തിയ കാഥികനാണ് പുനലൂർ തങ്കപ്പൻ. രക്തദാനം എന്ന കഥയാണ് അന്ന് പറഞ്ഞത്. കഥയും പാട്ടും നാടിന്റെ വിശേഷങ്ങളും ചേർത്ത് അര മണിക്കൂർ നേരം കഥ നീണ്ടു. കഥപറഞ്ഞ് നിറുത്തിയപ്പോൾ ആകാശവാണിയുടെ ചരിത്രത്തിലെ ആദ്യ കഥാപ്രസംഗത്തിന് ഓരോ ആസ്വാദകന്റെയും വക കൈയടി ലഭിച്ചു.

പാകിസ്ഥാൻ ബോംബിട്ട് തകർത്ത അംബാല ആശുപത്രിയിലെ സംഭവബഹുലമായ അന്തരീക്ഷവുമായി ബന്ധപ്പെട്ട് എം.കെ.ഗോപിനാഥ് എഴുതിയ കഥയാണ് പുനലൂർ തങ്കപ്പൻ കഥാപ്രസംഗമായി അവതരിപ്പിച്ചത്. 1964 ജനുവരിയിലാണ് കഥാപ്രസംഗം അവതരിപ്പിക്കാൻ തങ്കപ്പന് ക്ഷണം ലഭിച്ചത്. ഓഡിഷൻ നടത്തി തിരഞ്ഞെടുക്കുകയായിരുന്നു. 1955 മുതൽ കഥപറഞ്ഞുതുടങ്ങിയതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അന്ന് ആകാശവാണിയിൽ കഥപറഞ്ഞതെന്ന് തങ്കപ്പൻ ഓർക്കുന്നു. പ്രതിഫലം ചെറുതായിരുന്നെങ്കിലും പുനലൂർ തങ്കപ്പനെന്ന കാഥികനെ കഥാപ്രസംഗ ആസ്വാദകർക്ക് പരിചയപ്പെടുത്താൻ ആ കഥപറച്ചിലിന് കഴിഞ്ഞു. പിന്നീട് എ ഗ്രേഡ് ആർട്ടിസ്റ്റായി നാല്പത് കഥകൾ ആകാശവാണിയിലും നൂറുകണക്കിന് കഥകൾ പുറമേയുള്ള വേദികളിലും പറഞ്ഞു. കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിഖ്യാത കാഥികൻ വി.സാംബശിവന്റെ കഥകൾക്ക് മൃദംഗം വായിച്ചിരുന്ന കേശവനാശാന്റെ മകനായ തങ്കപ്പന് ചെറിയ പ്രായം മുതൽ കഥാപ്രസംഗത്തോട് കമ്പം തുടങ്ങിയതാണ്. പെരിനാട് കെ.എസ്.ഭാഗവതരുടെ ഒപ്പം ഉപകരണ സംഗീതം വായിക്കാനെത്തി കഥ പഠിച്ചതാണ് തങ്കപ്പൻ. ജീവിതത്തിൽ ഒപ്പം കൂട്ടിയതും പ്രശസ്ത കാഥികയായിരുന്ന പൂവത്തൂർ പൊന്നമ്മയെയാണ്. പറഞ്ഞ കഥകളിലെ പ്രണയം ഇരുവർക്കുമിടയിൽ പൂത്തിറങ്ങുകയായിരുന്നു. മക്കളില്ലെങ്കിലും പുനലൂർ ലക്ഷ്മി ഭവനിൽ ജീവിത സായാഹ്നത്തിൽ പരസ്പരം കഥകൾ പറഞ്ഞ് നാളുനീക്കിവരവേ എട്ട് മാസം മുൻപ് പൊന്നമ്മ വിടചൊല്ലി. പൊന്നമ്മയ്ക്ക് സഹായിയായി നിന്ന അജിതയ്ക്ക് ആകെയുള്ള വീടും സ്ഥലവും എഴുതി നൽകിയ ശേഷം തങ്കപ്പൻ ഇപ്പോൾ പത്തനാപുരം ഗാന്ധിഭവന്റെ തണലിലേക്ക് മാറിയതാണ്. എൺപതിലെത്തിയതിന്റെ അവശതകൾ മറന്നാണ് തങ്കപ്പൻ ഇപ്പോൾ ഗാന്ധിഭവനിൽ പുതിയ കഥപറയാനുള്ള തയ്യാറെടുപ്പ് നടത്തുന്നത്.