mohanlal

കിലോമീറ്ററുകൾക്കകലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് മോഹൻലാൽ കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായി. ജീവിതത്തിലെ മറ്റെല്ലാം മറന്ന് കൊറോണ രോഗികൾക്കായി മാറ്റി വച്ച ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ, നഴ്‌സുമാർ, മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാൻ മാർഗനിർദേശങ്ങളനുസരിച്ച്‌ 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ കൂടാതെ മോഹൻലാലും വീഡിയോ കോൺഫറൻസ് വഴി ഒത്തുകൂടിയത്. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവർത്തകർ എന്നിവർ അതത് ആശുപത്രികളിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

ഇങ്ങനെ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കാൻ കിട്ടിയ അവസരത്തെ ജീവിതത്തിലെ വലിയ കാര്യമായി കാണുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഇതെന്നും മനസിലുണ്ടാകും. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഊർജം വിലപ്പെട്ടതാണ്. ഉള്ള സാഹചര്യത്തിൽ ഭഗീരഥപ്രയത്‌നം നടത്തുന്ന ഇവർ നമുക്ക് അഭിമാനമാണ്. രോഗികൾക്ക് ഇവർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്ത് സഹായം വേണമെങ്കിലും സിനിമാ മേഖല ചെയ്തു തരാൻ തയ്യാറാണ്. ഇനി അങ്ങോട്ടുള്ള ദിനങ്ങൾ നിർണായകമാണ്. അതിനാൽ തന്നെ ഈ ഒത്തൊരുമയോടെയുള്ള പ്രവർത്തനം തുടരണം.

ലോക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഉയരുകയാണ്. അതിന് പിന്നിൽ ആശുപത്രികളിൽ അഹോരാത്രം പണിയെടുക്കുന്ന ക്ലീനിംഗ് സ്റ്റാഫ് മുതലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ്. ഇവർക്ക് നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് ബിഗ് സല്യൂട്ടെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലുമൊത്തുള്ള വീഡിയോ കോൺഫറൻസിംഗ് അനുഭവം ശൈലജ ടീച്ചർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. "എല്ലാ ആശുപത്രികളിലേയും എല്ലാവിഭാഗം ജിവനക്കാരും മോഹൻ ലാലിനോട് നേരിട്ട് സംവദിച്ചു.

പലരും തങ്ങൾ മോഹൻലാലിന്റെ കട്ട ഫാൻ ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി. മോഹൻലാലിനോടൊപ്പം മോഡൽ സ്‌കൂളിൽ പഠിച്ചയാളാണ് താനെന്ന് കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോയി പറഞ്ഞപ്പോൾ മോഹൻലാലിനും അത്ഭുതമായി. കലാകാരനായ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായ ഡോ. തോമസ് മാത്യുവിനെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ എല്ലാ ഔപചാരികതകളും മാറ്റിവച്ച് കളിയും കാര്യവുമായി മോഹൻലാൽ ഒരു മണിക്കൂറോളം ചെലവഴിച്ചു." ശൈലജ ടീച്ചർ കുറിച്ചു