photo

കൊല്ലം: കുന്നിക്കോട് വിളക്കുടി സ്നേഹതീരത്തിന് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരു പുരുഷനാണെന്ന് വ്യക്തമായി. സമീപത്തെ സി.സി.ടി.വി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. കുഞ്ഞിനെ ഭദ്രമായി തുണികൊണ്ട് പൊതിഞ്ഞ് സ്നേഹതീരത്തിന് സമീപത്തെ വീടിന്റെ സിറ്റൗട്ടിലാണ് ഉപേക്ഷിച്ചത്. കൊണ്ടുവച്ചയാൾ തെരുവ് നായ്ക്കൾ കടിച്ചുകീറാത്ത വിധം ഏറെനേരം ഇവിടെ മാറിനിന്നിരുന്നതായും പൊലീസ് പറഞ്ഞു. കുഞ്ഞ് കരഞ്ഞതോടെയാണ് വീട്ടുകാർ ഉണർന്നതും പിന്നീട് സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിനെയും കുന്നിക്കോട് പൊലീസിനെയും വരുത്തിയതും. അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞ് ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിലാണ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവോടെ കുഞ്ഞിനെ സ്നേഹതീരത്തിന് കൈമാറുമെന്നാണ് സൂചന. പെസഹാ വ്യാഴ ദിനത്തിൽ എത്തിയ മാലാഖക്കുട്ടിയാണിതെന്ന് സിസ്റ്റർ റോസ്ലിൻ പറഞ്ഞു.