photo
കൊട്ടാരക്കരയിൽ പ്രവർത്തിച്ചുവന്ന കെട്ടിടം ലോക്ക് ഡൗണിന് മുമ്പ്

കൊട്ടാരക്കര: ലോക്ക് ‌ഡൗൺ കാലാവധി തീരുമ്പോൾ കൊട്ടാരക്കരയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾക്കിടയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. ഇരു സ്റ്റാൻഡുകളും തമ്മിൽ കേവലം നൂറുമീറ്ററിൽ താഴെ ദൂരം മാത്രമാണുള്ളത്.

സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന തിരക്കേറിയ ഭാഗത്താണ് ബിവറേജസ് പ്രവർത്തിക്കുന്നത്.

കൊല്ലം - തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പുലമൺ ജംഗ്ഷനിലുള്ള ഔട്ട്ലെറ്റിൽ എപ്പോഴും തിരക്കാണ്. ദൂരപരിധി വിഷയം വന്നപ്പോൾ ടൗണിൽ നിന്ന് ഇത് ഒന്നര കിലോമീറ്റർ അകലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥാപനം തിരികെ ടൗണിലേക്കുതന്നെ വരികയായിരുന്നു. ഒന്നേകാൽ ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തിലാണ് ഇപ്പോൾ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. മദ്യം വാങ്ങുന്നവർ ബസ് സ്റ്റാന്റ് പരിസരത്തുവച്ചുതന്നെ കുടിക്കുന്ന രീതിയുമുണ്ട്. ഇതിന്റെ പേരിൽ തമ്മിൽത്തല്ലും സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങളും പതിവാണ്.

2019 ആഗസ്റ്റ് 1 മുതൽ ഡിസംബർ 31വരെയുള്ള കണക്കെടുത്തപ്പോൾ ബിവറേജസിന്റെ പരിസരത്തുമാത്രം 54 പൊലീസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലൂക്ക് വികസന സമിതി ഈ വിഷയം ചർച്ച ചെയ്യുകയും ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന തീരുമാനമെടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭാ സെക്രട്ടറിയും തഹസീൽദാരും റൂറൽ എസ്.പിയും റിപ്പോർട്ടും നൽകി. എന്നാൽ നാളിതുവരെ നടപടിയുണ്ടായില്ല. ലോക്ക് ഡൗൺ എത്തിയതോടെ മദ്യവിൽപ്പനശാല അടഞ്ഞുകിടക്കുകയാണ്. ഇനി മറ്റൊരിടത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങുന്നതിന് ബുദ്ധിമുട്ടുകളുമില്ല. എന്നാൽ ചില രാഷ്ട്രീയ ഇടപെടലിന്റെ പേരിലാണ് ഔട്ട്ലെറ്റ് മാറ്റാത്തതെന്നാണ് ആരോപണം.

കുട്ടികൾക്കും ബുദ്ധിമുട്ട്

മദ്യവിൽപ്പനശാലയ്ക്ക് അര കിലോമീറ്റർ ചുറ്റളവിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. രാവിലെയും വൈകിട്ടും സ്റ്റാൻഡുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ മദ്യപൻമാരുടെ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. പലദിവസങ്ങളിലും പെൺകുട്ടികൾ ഇവിടെ നിന്ന് കരഞ്ഞുകൊണ്ടുപോകേണ്ട ഗതികേടാണ്. സന്ധ്യ മയങ്ങിയാൽ മദ്യപർ സ്റ്റാൻഡ് പരിസരത്ത് കിടന്നുറങ്ങുന്നതും സംഘർഷമുണ്ടാകുന്നതും പതിവാണ്.

സമരങ്ങളും കേസുകളും ഫലംകാണുന്നില്ല

ബസ് സ്റ്റാൻഡുകൾക്കിടയിൽ നിന്ന് മദ്യവിൽപ്പനശാല മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരവും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഹൈക്കോടതിയിലും കേസ് ഫയൽ ചെയ്തു. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻതന്നെ രണ്ടാം ഘട്ട സമര പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്.