വിഷ മത്സ്യങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് നിരീക്ഷണം ശക്തം
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്നലെ പൊലീസ് പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തിലേറെ രൂപ വില വരുന്ന പഴകിയ മത്സ്യം. ജില്ലയിലെ ഈസ്റ്റർ വിപണി ലക്ഷ്യമാക്കി സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിച്ച മത്സ്യങ്ങളാണിവ. പാരിപ്പള്ളി കടമ്പാട്ടുകോണത്തെ ജില്ലാ അതിർത്തിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന പഴകിയ കേര ചൂര ഹൈവേ പൊലീസാണ് പിടിച്ചെടുത്തത്.
ഓച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാൽപ്പതുനാഴി ചന്തയിൽ വിൽപ്പനക്ക് വച്ചിരുന്ന 20 കിലോ പഴകിയ മത്സ്യം പൊലീസ് പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വരുത്തി പഴകിയ മത്സ്യമെന്ന് സ്ഥിരീകരിച്ച ശേഷം നശിപ്പിച്ചു. കരുനാഗപ്പള്ളി വവ്വാക്കാവിലെ കടയിലേക്ക് മംഗലാപുരത്ത് നിന്നും വാഹനത്തിൽ എത്തിച്ച 4.5 ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു.
ജില്ലാ അതിർത്തിയിൽ പിടികൂടിയത് 5 ടൺ പഴകിയ മത്സ്യം
ചാത്തന്നൂർ: ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വാഹന പരിശോധനയ്ക്കിടെ കണ്ടെയ്നറിൽ കൊണ്ടുവരികയായിരുന്ന 5 ടൺ പഴകിയ മത്സ്യം പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്ന് എറണാകുളം മാർക്കറ്റിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓലത്തള എന്ന മത്സ്യം പാരിപ്പള്ളി പൊലീസ് സംഘത്തിന്റെ പിടിയിലായത്.
ദുർഗന്ധം വമിച്ച് പൂർണമായും അഴുകിയ നിലയിലായിരുന്ന മത്സ്യത്തിന് മൂന്ന് മാസത്തിലധികം പഴക്കമുള്ളതായി കരുതുന്നു. പാരിപ്പള്ളി പൊലീസ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ സുജിത് പെരേര നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യമാണെന്ന് ഉറപ്പാക്കി.
പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശാനുസരണം മത്സ്യം പൂർണമായും കുഴിയിലിട്ട് മൂടി. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
2200 കിലോ കേര ചൂര പിടിച്ചെടുത്തു
കൊല്ലം: കൊല്ലം പള്ളിമുക്കിൽ 2200 കിലോ പഴകിയ കേര ചൂര പിടിച്ചെടുത്ത് നശിപ്പിച്ചു. മത്സ്യവുമായെത്തിയ ചെറിയ വാൻ രാവിലെ എട്ടിന് ലോക്ക് ഡൗൺ പരിശോധനകൾക്കിടെ പൊലീസാണ് തടഞ്ഞത്. പഴകിയ മത്സ്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ വിവരം ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി.കമ്മിഷണർ കെ. ശ്രീകലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമെന്ന് ബോദ്ധ്യപ്പെട്ടു.
എന്നാൽ വാഹനത്തിലുള്ളത് നല്ല മത്സ്യമാണെന്ന് ഡ്രൈവറും സഹായിയും വാദിച്ചതോടെ സാമ്പിൾ ശേഖരിക്കുകയും ഭക്ഷ്യ സുരക്ഷാ കമ്മിഷണറെ ബന്ധപ്പെട്ട് പ്രത്യേക വാഹനത്തിൽ സാമ്പിൾ തിരുവനന്തപുരത്തെ ഗവ.അനലിസ്റ്റ് ലാബിൽ എത്തിക്കുകയും ചെയ്തു. മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന ഫലം രണ്ട് മണിക്കൂറിനുള്ളിൽ ലഭിച്ചതോടെ ഇത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി നശിപ്പിക്കുകയായിരുന്നു.