കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിരിക്കുന്ന ഒരു മേഖലയാണ് സിനിമ. തിയേറ്ററുകൾ അടച്ചു, ഷൂട്ടിംഗുകൾ നടക്കുന്നില്ല. ഈ സാഹചര്യത്തിൽ സിനിമാ മേഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിക്കാതെ ഇരുന്നപ്പോൾ അപ്രതീക്ഷിതമായി ലഭിച്ച മോഹൻലാലിന്റെ കോൾ ആശ്വാസമായെന്ന് പറയുകയാണ് നടൻ മണിക്കുട്ടൻ. വിഷമഘട്ടത്തിൽ വന്ന മോഹൻലാലിന്റെ വിളി കരുതലും സ്നേഹവും നിറഞ്ഞതായിരുന്നുവെന്നും, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്നുവെന്നും മണിക്കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.
മണിക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ്:
''നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും!!!
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിന ചിലവുകൾക്ക് സഹായിക്കുന്നത്. ഈ കാലഘട്ടത്തിൽ സ്റ്റേജ് ഷോയും മത്സരങ്ങളും ഒക്കെ അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും.ഒരു struggling artist (struggling star അല്ല) എന്ന നിലയിൽ, സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസേജ് അയയ്ക്കുമ്പോൾ തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ല, ഒരു പക്ഷേ, അവരിൽ പലരും ഇതേഅവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം. ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാജീവിതത്തിനിടയിൽ എന്നെ ഇതുവരെ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ആ കാളിലെ, ശബ്ദത്തിലെ സ്നേഹം, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും.''