കൊല്ലം: കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച ഗർഭിണി രോഗം ഭേദമായി ഡിസ്ചാർജ്ജായി. ഇട്ടിവ സ്വദേശിനിയായ 23 കാരിയാണ് ഇന്ന് മൂന്ന് മണിയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജായത്. പതിനാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു പരിശോധനാ ഫലം പൂർണമായും നെഗറ്റീവായി ഡിസ് ചാർജ്ജ് ചെയ്തത്. ബഹ്റിനിൽ നിന്നും ഭർത്താവിനൊപ്പം നാട്ടിലെത്തിയതാണ് യുവതി. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. പരിശോധാ ഫലം വന്നപ്പോൾ യുവതിയ്ക്ക് പോസിറ്റീവും ഭർത്താവിന് നെഗറ്റീവുമായി. തുടർന്നാണ് യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
ഗർഭിണിയായതിനാൽ ഛർദ്ദി അടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിവാസവുമായി ഇവർ പൊരുത്തപ്പെട്ടു. അച്ഛനെയും അമ്മയെയും മകനെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ബന്ധുക്കളിൽ നിന്നും തീർത്തും അകന്നുകഴിഞ്ഞിട്ടും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്ന് ഡിസ്ചാർജ്ജ് ആയവേളയിൽ യുവതി പറഞ്ഞു. അമ്മമാരെപ്പോലെയാണ് അവിടെ മിക്കവരും പെരുമാറിയത്. ആഹാരം കൃത്യ സമയത്ത് കഴിക്കാൻ നിർബന്ധിച്ചു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാവരോടും നന്ദിയുണ്ട്. വീട്ടുകാരെ മിസ് ചെയ്ത ഫീൽ ഇല്ലാതെ കഴിയാനായത് അവരുടെ സഹകരണംകൊണ്ടാണെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ ആംബുലൻസിലാണ് യുവതിയെ ഇട്ടിവയിലേക്ക് കൊണ്ടുപോയത്.