photo
പെരുംകുള കരുതൽ സംഘടനാ ഭാരവാഹികൾ ഉഷയുടെ കുടുംബത്തിന് പതിനായിരം രൂപയുടെ സഹായധനം കൈമാറുന്നു

കൊല്ലം: പട്ടിണിയും രോഗദുരിതവുമായി ബുദ്ധിമുട്ടുന്ന കൊട്ടാരക്കര തേവലപ്പുറം പാറയിൽ ജംഗ്ഷനിലെ ഹരി ഭവനത്തിൽ (രണ്ടുതെങ്ങിൽ) ഉഷയ്ക്കും മക്കൾക്കും കാരുണ്യത്തിന്റെ സഹായങ്ങളെത്തുന്നു. കൊട്ടാരക്കര പെരുംകുളം കരുതൽ സംഘടന ഇവർക്ക് പതിനായിരം രൂപ കൈമാറി. കരുതൽ സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് അനിൽകുമാറും സെക്രട്ടറി ശ്രീകുമാറും എസ്.ആർ. മദനകുമാറുമടങ്ങുന്ന സംഘം ഉഷയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഓമനാ ശ്രീറാം അയ്യായിരം രൂപ ഉഷയ്ക്ക് കൈമാറി. സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുമായെത്തി കുടുംബത്തിന്റെ തുടർ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഓമനാ ശ്രീറാം അറിയിച്ചു. പെരുംകുളം ബാപ്പുജി സ്മാരക വായനശാല തേവലപ്പുറം ശാഖയുടെ പ്രവർത്തകർ 5000 രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തുക കൈമാറും. 'വേട്ടയാടി രോഗവും പട്ടിണിയും: ദുരിതക്കുടിലിൽ അമ്മയും രണ്ട് മക്കളും' എന്ന തലക്കെട്ടിൽ ഉഷയുടെ കുടുംബത്തിന്റെ ദയനീയ ജീവിതത്തെക്കുറിച്ച് 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഉഷയുടെ ഭർത്താവ് സതിരാജൻ ബൈക്കപകടത്തിൽ ഒന്നര മാസം മുൻപാണ് മരിച്ചത്. മകൻ ഹരിലാൽ (37) ഞരമ്പുകളിൽ രക്ത ഓട്ടം നിലച്ചതിനാൽ ചികിത്സയിലാണ്. മകൾ ശ്രീജയ്ക്ക് (32) വർഷങ്ങളായി സന്ധിവാതമാണ്. വാർത്തയിലൂടെ വിവരങ്ങൾ അറിഞ്ഞ പി. ഐഷാപോറ്റി എം.എൽ.എ കുടുംബത്തിന് സർക്കാർ സഹായങ്ങൾ ഉറപ്പാക്കുമെന്ന് അറിയിച്ചു. സഹായങ്ങൾ എത്തിക്കുന്നവർക്കായി എസ്. ഹരിലാലിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുത്തൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 67041976781. ഐ.എഫ്.എസ്.സി കോഡ് : എസ്.ബി.ഐ.എൻ 0070293.