കൊല്ലം: ജയിൽ മോചിതരെ പുനഃരധിവസിപ്പിക്കാൻ സംസ്ഥാനത്ത് ആദ്യമായി 'തണലിടം' ഒരുങ്ങി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനുമായി സഹകരിച്ചാണ് പുനഃരധിവാസകേന്ദ്രം വാളകത്ത് തുറന്നത്. ഗാന്ധിഭവൻ മേഴ്സിഹോമിൽ സജീകരിച്ച തണലിടത്തിലേക്ക് കോഴിക്കോട് സ്വദേശികളായ രണ്ടുപേരെയാണ് ആദ്യമെത്തിക്കുക. സാമൂഹ്യനീതി വകുപ്പിന്റെ നേർവഴി പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ വർഷം കേന്ദ്രത്തിനായി ചെലവഴിക്കാം. മുപ്പത് പേർക്കാണ് പ്രവേശനം. പട്ടിക സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയെങ്കിലും ഇതിൽ ചിലർ ഇവിടേക്ക് വരാൻ താത്പര്യം കാണിച്ചിട്ടില്ല. തണലിടത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങൾക്കും പുറമേ സ്വയംതൊഴിലിനും പകൽ പുറത്ത് ജോലിക്ക് പോകുന്നതിനും സൗകര്യമൊരുക്കും.
പ്രവേശനം ലഭിക്കുന്നത്
1. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടും പോകാൻ മറ്റൊരിടമില്ലാത്തവർ
2. പ്രൊബേഷൻ ഓഫീസർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന താമസിക്കാൻ ഇടമില്ലാത്തവർ
3. ശിക്ഷാ കാലാവധിക്കിടെ പരോളിലിറങ്ങിയിട്ടും പോകാനിടമില്ലാത്തവർ
4, കോടതി റിമാൻഡ് ചെയ്തശേഷം ജാമ്യത്തിലിറങ്ങി തങ്ങാനിടമില്ലാത്തവർ
പ്രവേശനരീതി
18നും 70നും ഇടയിൽ പ്രായമുള്ള ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിവുള്ളവർക്ക് ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെയോ ജയിൽ സൂപ്രണ്ടിന്റെയോ കത്തിന്റെ അടിസ്ഥാനത്തിൽ തണലിടം ഹോം മാനേജർക്ക് താത്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കാം. കളക്ടർ ചെയർമാനും പ്രൊബേഷൻ ഓഫീസർ കൺവീനറുമായ ജില്ലാ പ്രൊബേഷൻ ഉപദേശക സമിതിയാണ് പ്രവേശന സ്ഥിരീകരണം നൽകേണ്ടത്.
''ശിക്ഷ കഴിഞ്ഞും ശിക്ഷയ്ക്കിടയിലും പുറത്തിറങ്ങുന്നവരെ പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും അകറ്റിനിറുത്താറുണ്ട്. അത്തരക്കാർക്ക് തുടർ ജീവിതത്തിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്."
കെ.കെ. സുബൈർ, സ്പെഷ്യൽ ഓഫീസർ,
സാമൂഹിക നീതി വകുപ്പ്. ഫോൺ: 8281128237