aishwarya-lakshmi

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ഇല്ല, തിയേറ്ററുകൾ തുറക്കുന്നില്ല... അങ്ങനെ സിനിമാ മേഖലയിലെ ദിവസവേതനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. ഇവർക്ക് സഹായവുമായി മോഹൻലാലും മഞ്ജു വാര്യരും ഉൾപ്പടെയുള്ള താരങ്ങൾ രം​ഗത്തെത്തിയിരുന്നു. അതിന് പിന്നാലെ യുവതാരം ഐശ്വര്യ ലക്ഷ്മിയും സഹായവുമായി എത്തിയിരിക്കുകയാണ്. സഹായവുമായി സ്വമേധയാ രം​ഗത്തെത്തിയ ഏക പുതുതലമുറ താരമാണ് ഐശ്വര്യ ലക്ഷ്മി എന്നാണ് ഫെഫ്ക പറയുന്നത്. ഫെഫ്കയുടെ ഫേസ് ബുക്ക് പേജിലൂടെ ഐശ്വര്യ ലക്ഷ്മിക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

ഫേസ് ബുക്ക് കുറിപ്പ്

'' പ്രിയ ഐശ്വര്യ ലക്ഷ്മി ,

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു. അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് 'കരുതൽ നിധി ' പദ്ധതി.

ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം വ്യവസായ രംഗത്ത് നിന്നും ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി. ഉണ്ണിക്കൃഷ്ണനെ അറിയിച്ചു . ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.

ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തിൽ മോഹൻലാൽ , മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .

സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കയ്ക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്‌നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .

അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം ,ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ, ഫെഫ്കയുടെ അഭിനന്ദനങ്ങൾ ..!!''