
ടൊവിനോ തൊമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധായകൻ ജിയോ ബേബിയുടെ കുറിപ്പാണ് വൈറലാകുന്നത്. ആ വാക്കുകൾ മറ്റാരെക്കുറിച്ചുമല്ല ജോജു ജോർജിനെക്കുറിച്ചാണ്.. സിനിമയില്‍ എത്തുന്നതിന് മുമ്പ് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ജോജു തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യകാലത്ത് ചാന്‍സ് ചോദിക്കാന്‍ ജോജു എറണാകുളത്തെത്തിയതിനെക്കുറിച്ച് പറയുകയാണ് ജിയോ ബേബി. സ്വന്തം സ്ഥലമായ മാളയില്‍ നിന്നും സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നായിരുന്നുവെന്ന് ജിയോ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
"25 വര്‍ഷങ്ങള്‍. ഒരിക്കല്‍ ജോജു ചേട്ടന്‍ പറഞ്ഞതാണ്. മാളയില്‍ നിന്ന് ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്, ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ ഒരുപാട് കഷ്ടപ്പാടാണ്.’
ലോറിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയില്‍. വന്നിട്ട് 25 വര്‍ഷങ്ങള്‍ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാര്‍ഡുകള്‍ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്‌നം വന്നാലും വിളിക്കാന്‍ ഉള്ള മനുഷ്യന്‍ ആണ് ജോജു ചേട്ടന്‍. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.
ജിയോ ബേബിയുടെ ആദ്യ സംവിധാനസംരംഭമായ കുഞ്ഞു ദൈവത്തില്‍ ജോജു പ്രധാനവേഷം അഭിനയിച്ചിരുന്നു.സഹനടനായും നായകനായും വളര്‍ന്ന താരമാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജോജുവിന് പേരുള്ള കഥാപാത്രം ലഭിക്കുന്നത് തന്നെ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പേരെടുത്ത ശേഷമായിരുന്നു ജോജു നായകനായി മാറുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ജോസഫാണ് കരിയര്‍ മാറ്റി മറിക്കുന്നത്.