pic-

കൊല്ലം: കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിൽ നിന്നുള്ളവർ കാട്ടുവഴികളിൽക്കൂടി തമിഴ്നാട്ടിലേക്കുള്ള സഞ്ചാരം തടയാൻ സംവിധാനമായി. മന്ത്രി കെ.രാജുവിന്റെ നിർദ്ദേശ പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കാട്ടുവഴികളിലൂടെയുള്ള സഞ്ചാരം തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. കാടിന് പുറത്ത് പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ട്. കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിലായി പ്രത്യേക പൊലീസ് സേനയെ റൂറൽ എസ്.പി ഹരിശങ്കർ നിയോഗിച്ചിട്ടുണ്ട്. 27 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടേക്ക് പ്രത്യേകമായി നിയോഗിച്ചിട്ടുള്ളത്. ഒരു സി.ഐയും എസ്.ഐയും മേൽനോട്ടം വഹിക്കും. മൂന്ന് ടേണായിട്ടാണ് ഇവർ ഡ്യൂട്ടിയിലുള്ളത്.

പുളിയങ്കുടിയിൽ കൊവിഡ് സമൂഹ വ്യാപന സാഹചര്യത്തിലേക്ക് എത്തിയതോടെ കാട്ടുവഴികളിൽക്കൂടി യാത്ര പോയവരിലേക്ക് രോഗം പടർന്നിരിക്കുമോയെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം. വാഹനങ്ങൾ കടന്നുപോകാത്ത വഴികളിലൂടെയാണ് ആർ.പി.എൽ തൊഴിലാളികൾ ഉൾപ്പടെ തമിഴ്നാട്ടിൽ സാധാരണ സഞ്ചരിക്കാറുള്ളത്. തമിഴ് നാട്ടിലാണ് ഇവരുടെ ബന്ധുവീടുകളിൽ അധികവും. ലോക് ഡൗൺ കാലയളവിലും കാനന പാതകളിൽ വലിയ തോതിൽ പരിശോധനകൾ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അപ്പുറത്ത് പോയി ബന്ധുക്കളെ കാണുകയും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നതും പതിവാണ്.

ഈ നിലയിൽ രോഗ ബാധിതരുമായി സമ്പർക്കം നടത്തിയിട്ടുണ്ടെങ്കിൽ കുളത്തൂപ്പുഴ, ആര്യങ്കാവ് മേഖലകളിൽ രോഗ വ്യാപനത്തിന് സാദ്ധ്യതയുണ്ട്. കോളനികളിലും മറ്റുമായി ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചുവരികയാണ്. ഇവിടെ രോഗ ലക്ഷണങ്ങൾ ഉള്ളവരെ അപ്പോൾത്തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനാണ് തീരുമാനം. അടുത്തസമയത്ത് പുളിയങ്കുടിയിൽ പോയിട്ടുള്ളവരെ നിർബന്ധമായും നിരീക്ഷണത്തിലാക്കും.

കഴുതുരുട്ടി പാലത്തിൽ കർശന പരിശോധന

തമിഴ് നാട്ടിൽ നിന്നും കൊല്ലം ജില്ലയിലേക്കും തിരികെയും ആളുകൾ ലോക് ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിച്ചതായി റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ചരക്ക് വാഹനങ്ങളിൽ കയറിയാണ് മിക്കവരും വരവും പോക്കും. റോസ് മലയിൽ ഇറങ്ങിയ ശേഷം കാട്ടുവഴികളിലൂടെ പാലരുവി റോഡിൽ ഇറങ്ങിയ ശേഷം വീണ്ടും അതേ വാഹനത്തിലോ മറ്റേതെങ്കിലും വാഹനത്തിലോ കയറി പോവുകയായിരുന്നു ഇതുവരെ നടന്നിരുന്നത്. ഇതിന് തടയിടാനാണ് കഴുതുരുട്ടിയിൽ കർശന പരിശോധനയ്ക്ക് ടീമിനെ നിയോഗിച്ചത്. ഇവിടെ പാലമുള്ളതിനാൽ വാഹനത്തിലോ നടന്നോ ഇപ്പുറത്തെത്തിയാൽ പൊലീസിന് കണ്ടെത്താം. ചരക്ക് വാഹന ജീവനക്കാർക്ക് പ്രത്യേക കാർഡുകൾ നൽകിയിട്ടുണ്ട്. ജില്ലയ്ക്ക് അകത്തേക്ക് വരുന്നവർക്ക് മഞ്ഞ കാർഡും പുറത്തേക്കുള്ളവർക്ക് പിങ്ക് കാർഡുമാണ് നൽകുക. ഡ്രൈവറുടെയും ക്ളീനറുടെയും പേരും വിവരങ്ങളും ഇതിലുണ്ടാകും. പൊലീസ് പരിശോധനയിൽ ഇതിൽ കൂടുതൽ ആരെങ്കിലും വാഹനത്തിലുണ്ടെങ്കിൽ കസ്റ്റഡിയിലെടുക്കും.