ഇസ്ളാമാബാദ് : കൊവിഡ് ലോകത്ത് പടരുന്നതിന് കാരണം സ്ത്രീകളാണെന്ന് പറഞ്ഞ പാകിസ്ഥാൻ പുരോഹിതൻ മൗലാന താരിഖ് ജമീലിനെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങളുയരുന്നു. കൊവിഡ്-19 പടരാന്‍ കാരണം സ്ത്രീകളാണ്. അവര്‍ മാന്യമായി വസ്ത്രം ധരിക്കുന്നില്ല. “സ്ത്രീകളുടെ തെറ്റ്” കാരണം ആണ് മനുഷ്യരാശിക്കെതിരെ ഇത്തരത്തിലൊരു പരീക്ഷണം എത്തിയതെന്ന് തത്സമയ ടെലിവിഷനിൽ പരിപാടിയിലായിരുന്നു പുരോഹിതന്‍റെ വിവാദ പരാമര്‍ശം.പാകിസ്ഥാനിലെ അറിയപ്പെടുന്ന ഒരു പുരോഹിതൻ ആണ് മൗലാന താരിഖ് ജമീൽ. പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സാന്നിധ്യത്തിലാണ് പുരോഹിതൻ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെയും അവരുടെ വേഷവിധാനത്തെയും കുറ്റപ്പെടുത്തിയ പുരോഹിതന്‍ രാജ്യത്തിന് മുകളിലേക്ക് ദൈവത്തിന്‍റെ ശിക്ഷ വീഴാന്‍ കാരണം ഇതൊക്കെയാണെന്നും പറഞ്ഞു.
കൊവിഡ്ന്‍റെ രൂപത്തില്‍ ദൈവത്തിന്‍റെ ശിക്ഷ വരാന്‍ കാരണം അശ്ലീലതയും നഗ്നതയുമാണ്. ''ആരാണ് തന്‍റെ രാജ്യത്തിലെ പെണ്‍മക്കളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത്. അവരുടെ വസ്ത്രം ചെറുതായി വരുന്നു. അശ്ലീലത സമൂഹത്തില്‍ സാധാരണമായതോടെ അള്ളാഹ് ശിക്ഷ നല്‍കി'' - മൗലാന താരിഖ് ജമീല്‍ പറഞ്ഞു..തന്‍റെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിക്കാതിരുന്ന പുരോഹിതനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.മഹാമാരിയെ കുറിച്ചുള്ള അജ്ഞത അല്ലെങ്കില്‍ സ്ത്രീവിരുദ്ധ മനസുള്ളവന്‍ എന്നാണ് പാക്കിസ്ഥാനിലെ ഭരണകക്ഷിയായ തഹരീക് ഇ ഇന്‍സാഫ് പ്രതികരിച്ചത്. സ്ത്രീകൾക്കെതിരായ പ്രസ്താവനയ്ക്ക് ഹ്യൂമൻ റൈറ്റ് കമ്മീഷൻ ഒഫ് പാകിസ്ഥാൻ രംഗത്തെത്തി. ഒടുവിൽ സംഭവം വിവാദമാകാന്‍ തുടങ്ങിയപ്പോഴാണ് തന്‍റെ നാക്കിന്‍റെ പിഴവുമൂലമാണ് ഇത് സംഭവിച്ചതെന്നും ആ പ്രസ്ഥാവന പിന്‍വലിക്കുന്നുവെന്നും പുരോഹിതൻ പറഞ്ഞത്.