കൊല്ലം: സ്ത്രീയുടെ ഗർഭാശയത്തിൽ നിന്ന് പതിനേഴ് കിലോ ഭാരമുള്ള മുഴ അഞ്ച് മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അയത്തിൽ മെഡിട്രീന ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക്ക് സർജറി വിഭാഗവും ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് ഈ നേട്ടം കൈവരിച്ചത്. മുഴയുടെ വലിപ്പം കാരണം ശ്വാസതടസവും കഠിനമായ വേദനയും അണുബാധയുടെ ലക്ഷണങ്ങളുമായാണ് രോഗി ആശുപത്രിയിലെത്തിയത്. സർജറി വിഭാഗം ഡോക്ടർ അർജുൻ ആത്മാറാം, ഡോ. വിഷ്ണു, ഗൈനക്കോളജി വിഭാഗം ഡോക്ടർ വത്സലകുമാരി, ഡോ. പൊന്നി, അനസ്തേഷ്യ വിഭാഗം ഡോക്ടർ കീർത്തി എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഇത്രയും വലിയ മുഴ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നത് അത്യപൂർവമാണെന്നും ഡോക്ടർമാർ പറഞ്ഞു. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ആശുപത്രിയിലെ സാങ്കേതിക മികവോടെയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയതെന്ന് മെഡിട്രീന ഹോസ്പിറ്റലിലെ ലാപ്രോസ്കോപ്പിക് സർജറി വിഭാഗം മേധാവിയും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അർജുൻ ആത്മാറാം അറിയിച്ചു.