തൃശൂർ: ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചയാളുടെ 40കാരിയായ ഭാര്യക്കും പതിനഞ്ചുകാരനായ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടുകളിൽ 18825 പേരും ആശുപത്രികളിൽ 38 പേരും ഉൾപ്പെടെ ആകെ 18863 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 249 പേരാണ് വീടുകളിൽ നിരീക്ഷണത്തിലായത്.

ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18 പേർ ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ 34 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതുവരെ 726 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 680 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 46 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 380 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇന്നലെ 118 പേർക്ക് കൗൺസലിംഗ് നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു.

ഇന്നലെ 5288 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ പെൻഷൻ വാങ്ങുന്നവരുണ്ടെങ്കിൽ ട്രഷറിയിൽ പോകുന്നത് നിർബന്ധമായും ഒഴിവാക്കണം. ചരക്ക് വാഹനങ്ങളിലെത്തുന്നവരെ ശക്തൻ പച്ചക്കറി മാർക്കറ്റിൽ 4226 പേരെയും മത്സ്യചന്തയിൽ 1463 പേരെയും സ്‌ക്രീൻ ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ അഗതികളെ പാർപ്പിച്ച് സംരക്ഷിക്കുന്നിടത്ത് വൈദ്യസഹായവും സ്‌ക്രീനിംഗും നടത്തുന്നുണ്ട്.