തൃശൂർ : കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും രണ്ടും പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിൽ ഇന്നലെ ഒറ്റ കൊറോണ കേസുമുണ്ടായില്ല. ജില്ലയിൽ വീടുകളിൽ 14,183 പേരും ആശുപത്രികളിൽ 36 പേരും ഉൾപ്പെടെ ആകെ 14,219 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 152 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ വിട്ടു. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയ 13 പേരെ ഒഴിവാക്കി. ഇന്നലെ 23 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 808 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 26 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 320 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജാഗ്രത കർശനമായി തുടരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും ഇത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വീടുകൾ സന്ദർശിച്ചു
ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവത്കരണവും നൽകി. ഇന്നലെ 4,185 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
അണുവിമുക്തമാക്കി
സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് വാർഡുകൾ, കില, കൊടുങ്ങല്ലൂർ ട്രഷറി ഓഫീസുകൾ, കെ.എസ്.ഇ.ബി ഓഫീസുകൾ എന്നിവ അണുവിമുക്തമാക്കി.
സ്‌ക്രീൻ ചെയ്തു
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 3,075 പേരെയും മത്സ്യച്ചന്തയിൽ 1,373 പേരെയും ശക്തൻ ബസ് സ്റ്റാൻഡിലെത്തിയെ 84 പേരെയും സ്‌ക്രീൻ ചെയ്തു. മാർക്കറ്റിലെ തിരക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 25 പേരെ രാവിലെ 10 ന് ശേഷം വരാൻ നിർദ്ദേശിച്ച് തിരിച്ചയച്ചു. മാസ്‌ക് ധരിക്കാതെ മാർക്കറ്റിൽ എത്തിയ 47 പേരെയും തിരിച്ചയച്ചു. അതിഥി തൊഴിലാളികൾക്കായി ഹിന്ദിയിലുളള ബോധവത്കരണ അനൗൺസ്‌മെന്റ് വാഹനം അവർ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രചരണം നടത്തുന്നുണ്ട്.