ചേർപ്പ്: ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയായ ആറാട്ടുപുഴ പൂര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പൂരപ്രേമികളുടെ മനസുകളെ നൊമ്പരത്തിലാക്കുന്നു. 1438 ാമത് പൂരമാണ് നടക്കേണ്ടത്. 24 ദേവീദേവന്മാർ പങ്കെടുക്കുന്ന പൂര എഴുന്നള്ളിപ്പുകൾ, ദേവ സംഗമ കൂട്ടിയെഴുന്നള്ളിപ്പിൽ പാണ്ടി പഞ്ചാരി മേളം, തൃപ്രയാർ തേവരുടെ വരവേൽപ്പും മന്ദാരംകടവിലെ ആറാട്ടും ഉപചാരം ചൊല്ലലും ചമയ ദ്രവ്യ സമർപ്പണങ്ങളും എല്ലാം കൊവിഡ് 19 മഹാമാരിയെ തുടർന്ന് ഇല്ലാതെയായി.
വിശാലമായ പൂരപ്പാടം ഗജവീരന്മാരോ മേളമുഴക്കമോ, ജനത്തിരക്കോ, അലങ്കാര പന്തലുകളുടെ ദീപപ്രഭയോ പൂര കച്ചവടക്കാരോ ഇല്ലാതെ വിജനമാണ്. തൃപ്രയാർ തേവരെ വരവേൽക്കാനായി ആറാട്ടുപുഴ പൂരപ്പാടത്ത് പന്തൽ കാൽനാട്ടു കർമ്മം നടത്തിയെങ്കിലും പിന്നീട് ലോക്ക്ഡൗണിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് മഴമൂലം പൂരം ചടങ്ങുകൾ മാത്രമായി നടത്തിയതല്ലാതെ തലമുറകളുടെ ഓർമ്മകളിൽ പോലും ഇത്തരം ഒരവസ്ഥയിലൂടെ പൂരക്കാലം കടന്നു പോയിട്ടില്ല എന്ന് ആറാട്ടുപുഴ ദേശക്കാരനായ കൃഷ്ണൻ പറഞ്ഞു.
ആറാട്ടുപുഴ പൂരവും ഇരുപത്തിനാല് പങ്കാളി ക്ഷേത്രങ്ങളിലെ ഉത്സവവും ഒഴിവാക്കിയതോടെ ലക്ഷക്കണക്കിന് പൂരപ്രേമികളും, മേള കമ്പക്കാരും നിരാശയിലാണെങ്കിലും നാടിന് ഒരാപത്ത് വന്നാൽ അതിന് മുകളിൽ ഒരു ആഘോഷവും ഇല്ലെന്ന അഭിപ്രായമാണ് എല്ലാവർക്കും. കുംഭമേള കഴിഞ്ഞാൽ പഴക്കം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും രണ്ടാം സ്ഥാനത്താണ് പെരുവനം ആറാട്ടുപുഴ പൂരങ്ങളുടെ സ്ഥാനം. ആറാട്ടുപുഴ പൂരത്തിന് ഇരുപത്തിയെട്ട് ദിവസം മുമ്പ് ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ കൊടിമരം നാട്ടുന്നതോടെയാണ് മദ്ധ്യകേരളമാകെ വ്യാപിച്ചുകിടക്കുന്ന ആറാട്ടുപുഴ പൂരാഘോഷങ്ങൾക്ക് തുടക്കമാകുന്നത്.
പഞ്ചാരിയും, ആനച്ചമയങ്ങളും പിറന്നു വീണ പെരുവനം ഗ്രാമക്കാർ പൂരവും, മേളവും, ആഘോഷങ്ങളും ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ജനതയാണ്. ആറാട്ടുപുഴ പൂര ചടങ്ങുകൾ മുടങ്ങിയതിനെ തുടർന്ന് 24 ഘടക ക്ഷേത്രങ്ങളിലെ തന്ത്രിമാരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആറാട്ടുപുഴ ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി അഡ്വക്കേറ്റ് കെ.സുജേഷ് പറഞ്ഞു. പണ്ട് വീടുവിട്ട് പോയ പെരുവനം ഗ്രാമക്കാർ പെരുവനം പൂരത്തിന് എത്തിയില്ലെങ്കിൽ മരിച്ചുവെന്ന് സങ്കൽപ്പിച്ച് പിണ്ഡം വച്ചിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ഈ ദേശക്കാരുടെ പൂര സങ്കല്പം.