തൃശൂർ: ജില്ലയിൽ കൊവിഡ് രോഗസ്ഥിരീകരണമില്ലാതെ അഞ്ചാം ദിവസവും പിന്നിട്ടു. രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലം തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായി. മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യും. വീടുകളിൽ 14996 പേരും ആശുപത്രികളിൽ 37 പേരും ഉൾപ്പെടെ ആകെ 15033 പേരാണ് നിരീക്ഷണത്തിലുളളത്.

ചൊവ്വാഴ്ച 340 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 28 പേരെയാണ്. അ‌ഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ വിടുതൽ ചെയ്തുവെന്നും ജില്ലാതല അവലോകനയോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചൊവ്വാഴ്ച 19 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 28 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 187 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.

ചൊവ്വാഴ്ച 202 പേർക്ക് കൗൺസലിംഗ് നൽകി. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവത്കരണവും നൽകി. 3040 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കുന്നംകുളം, വടക്കാഞ്ചേരി എന്നീ പ്രദേശങ്ങളിലെ സബ് ട്രഷറി ഓഫീസ്, കെ.എസ്.എഫ്.ഇ ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, ബി.എസ്.എൻ.എൽ, എ.ടി..എമ്മുകൾ, ബാങ്കുകൾ എന്നിവ അണുവിമുക്തമാക്കി.

ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1842 പേരെയും മത്സ്യചന്തയിൽ 650 പേരെയും ശക്തൻ ബസ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ 284 പേരെയും സ്‌ക്രീൻ ചെയ്തു. ജില്ലയിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, എം.പിമാരായ ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, അനിൽ അക്കര എം.എൽ.എ, മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.