കുന്നംകുളം: തൃശ്ശൂർ കുന്നംകുളം റോഡിൽ ചൂണ്ടൽ പാടത്ത് പെട്രോളും ഡീസലും കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊച്ചി ഇരുമ്പനയിൽ നിന്നും മലപ്പുറം അരീക്കോടേക്ക് ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്. 15000 ലിറ്റർ ഡീസലും 5000 ലിറ്റർ പെട്രോളുമാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. നായ ചാടിയപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ടാങ്കറിലുണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി കുന്നത്ത് ചാലിൽ അനസ് (32), മലപ്പുറം നെല്ലിപ്പാക്കുന്നത്ത്‌വിളയിൽ വീട്ടിൽ അഷ്‌റഫ് (34) എന്നിവർക്ക് പരിക്കേറ്റു. റോഡിന്റെ നടുവിലായി വീണ ടാങ്കറിൽ നിന്ന് ഇന്ധനം റോഡിൽ ഒഴുകിയതോടെ കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നുമുള്ള അഗ്‌നിശമനസേന അംഗങ്ങൾ എത്തി റോഡിൽ ഇന്ധനം നിർവീര്യമാക്കി. കുന്നംകുളം എസ്.എച്ച്.ഒ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മന്ത്രി എ.സി. മൊയ്തീൻ, ജില്ലാ കളക്ടർ എ. ഷാനവാസ്, തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യ, കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നാല് യൂണിറ്റ് അഗ്‌നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.