ചേലക്കര: വേനൽ കടുത്തതോടെ ഭാരതപ്പുഴ വറ്റി, കുടിവെള്ള പദ്ധതി പമ്പ് ഹൗസുകൾക്ക് ജലക്ഷാമം അനുഭവപ്പെടുന്നത് കണക്കിലെടുത്ത് മലമ്പുഴ ഡാം തുറന്നുവിടുന്നതിന് നടപടിയായതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകൾക്ക് യഥേഷ്ടം വെള്ളം പമ്പ്‌ ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിന് നടപടി സ്വീകരിക്കണം എന്നുകാണിച്ച് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. തുടർന്ന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജലവിഭവ വകുപ്പു അഡിഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മലമ്പുഴ ഡാം എക്‌സിക്യൂട്ടീവ് എൻജിനിയർ ആവശ്യമായ നടപടി സ്വീകരിക്കും.

ചേലക്കര നിയോജകമണ്ഡലത്തിലെ പൈങ്കുളം, തൊഴുപാടം വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകൾക്ക് വെള്ളം പമ്പ് ചെയ്യുന്നതിനു ഭാരത പ്പുഴയിൽ ആവശ്യമായ നീരൊഴുക്കും, ജല ലഭ്യതയും ഇല്ലാത്തതിനാൽ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെന്നും എം.എൽ.എ കത്തിൽ ചുണ്ടിക്കാട്ടിയിരുന്നു. എം.എൽ.എ, എം.പി, തദേശസ്വയംഭരണ വകുപ്പ് എന്നിവ മുഖേന പണിതീർത്ത ശുദ്ധജല പദ്ധതികൾക്കും വെള്ളമില്ലാത്ത അവസ്ഥയുണ്ടെന്നും എം.എൽ.എ കത്തിൽ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ, മേയ് മാസങ്ങളിൽ കുടിവെള്ള പദ്ധതികൾക്ക് പമ്പ് ചെയ്യുന്നതിന് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് ഇടവിട്ടാണ് മലമ്പുഴ ഡാം തുറക്കുക. മംഗലം, പോത്തുണ്ടി ഡാമുകളിൽ ജല ലഭ്യത കുറവുള്ളതുകൊണ്ട് അവ തുറന്ന് ഗായത്രി പുഴയിലെ നീരൊഴുക്ക് വർദ്ധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. പൈങ്കുളം, തൊഴുപാടം പമ്പ് ഹൗസുകളിൽ നിന്നും പമ്പ് ചെയ്യുന്നതിന് ആവശ്യമായ വെള്ളം ഭാരതപ്പുഴയിൽ ഇല്ലാത്ത അവസ്ഥ വാട്ടർ അതിറിറ്റി എൻജിനിയർമാർ യു.ആർ. പ്രദീപ് എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഇടപെടണം എന്നു കാണിച്ച് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തു നൽകിയത്.