വാടാനപ്പള്ളി : ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്ക് കൊണ്ടുവന്ന പത്ത് ലക്ഷം രൂപയുടെ പഴകിയ മത്സ്യം പിടികൂടി. വാടാനപ്പിള്ളി മത്സ്യ മാർക്കറ്റിൽ എത്തിച്ച പതിനയ്യായിരം കിലോ മത്സ്യമാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാർക്കറ്റിൽ മത്സ്യം ഇറക്കിയ ശേഷം മാർക്കറ്റിന് മുന്നിൽ കിടന്നിരുന്ന ആന്ധ്രപ്രദേശ് രജിസ്‌ട്രേഷനുള്ള എ.പി 16. ടി. എഫ് 2939 കണ്ടയ്‌നർ ലോറിയിൽ നിന്നും രൂക്ഷമായ ദുർഗന്ധം പരന്നു. ഇതേത്തുടർന്ന് പ്രദേശവാസികൾ വാടാനപ്പിള്ളി പൊലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂരിൽ നിന്നും ഫുഡ് സേഫ്റ്റി ഓഫീസർ എസ്. കൃഷ്ണപ്രിയ, വാടാനപ്പള്ളി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഗോപകുമാർ , വാടാനപ്പിള്ളി പൊലീസ് ഇൻസ്‌പെക്ടർ പി.ആർ ബൈജു , എസ്.ഐ: പി.എം. സാദിഖലി , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ജെ. പ്രിൻസ് ,സി.പി.ഒമാരായ രൺദീപ് , അലി, സുനീഷ്, സാബു , പഞ്ചായത്ത് പ്രസിഡന്റ് വി.ആർ ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പഴകിയ നെയ്മീൻ, ആവോലി, സ്രാവ്, വാള, പിലോപ്പിയ , കട്‌ല എന്നിങ്ങനെ 15,000 കിലോ മത്സ്യം കണ്ടെയ്‌നറിൽ നിന്ന് കണ്ടെടുത്തു.
ഒഡീഷ ബാലസേർ എന്ന സ്ഥലത്ത് നിന്നാണ് മത്സ്യം വാടാനപ്പിള്ളിയിൽ എത്തിച്ചത്. മാർക്കറ്റിൽ ഇറക്കിയ മത്സ്യങ്ങൾ കണ്ടെയ്‌നർ ലോറിയിൽ തിരികെ കയറ്റി പൊലീസ് സീൽ ചെയ്തു. വാടാനപ്പള്ളി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടി. ഇന്ന് രാവിലെ ജില്ല അസിസ്റ്റന്റ് കമ്മിഷണർ സി.എ ജനാർദ്ദനൻ പരിശോധന നടത്തിയ ശേഷം മത്സ്യങ്ങൾ നശിപ്പിക്കും