തൃശൂർ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടു പോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. സർക്കാർ, ആരോഗ്യപ്രവർത്തകർ, പൊലീസ്, ജനങ്ങൾ എന്നിവരുടെ കൂട്ടായ്മയാണ് രോഗവ്യാപനം തടഞ്ഞത്. സർക്കാരിന്റെ ഫലപ്രദമായ നേതൃത്വത്തിന് കീഴിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിൽ ഉളളവർ വരെ കഠിനപ്രയത്നം നടത്തി. ലോകരാഷ്ട്രങ്ങളിൽ എവിടെയും ഈ ഭദ്രത ഉള്ളതായി തോന്നുന്നില്ല. സർക്കാർ നൽകുന്ന നിർദ്ദേശം പാലിക്കാൻ ജനങ്ങളെ ഒരുക്കുന്നതിൽ പൊലീസ് വഹിക്കുന്ന പങ്ക് വലുതാണ്. പൊരി വെയിലത്ത് ജനങ്ങളുടെ രക്ഷയ്ക്കായി അവർ വഹിക്കുന്ന പങ്ക് കണ്ടാൽ സങ്കടം വരും. ജനങ്ങളും നിയന്ത്രണങ്ങളോട് സഹകരിക്കുന്നു. നെഹ്‌റുവിന്റെ കാലം മുതൽ നാം പിന്തുടരുന്നത് ജനങ്ങളുടെ ജീവന് വിലകൽപ്പിക്കുന്ന ആരോഗ്യനയമാണ്. കേരളത്തിൽ കോവിഡിന്റെ വ്യാപനം തടഞ്ഞത് പൊതുമേഖലയാണ്. വികസിത രാജ്യങ്ങൾക്ക് ഇല്ലാതെ പോയതും അതാണ്. അടച്ചിടൽ പ്രഖ്യാപിച്ചതിന് ശേഷം കയ്യിൽ ഒന്നുമില്ലാത്തവർ എന്തു ചെയ്യും എന്ന വേവലാതി പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും അവർ പറഞ്ഞു.