തൃശൂർ: വി.എഫ്.പി.സി.കെ ഓൺലൈൻ പച്ചക്കറി വിപണനത്തിന് തുടക്കം. ലോക്ക്ഡൗൺ കാലത്ത് കർഷകർക്ക് തുണയാകാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ആരംഭിച്ച ഓൺലൈൻ പച്ചക്കറി വിപണന സംവിധാനം കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ സ്വിച്ചോൺ ചെയ്തു. മൊബൈൽ ആപ് വഴിയുളള ആദ്യ ബുക്കിംഗും വിഷുക്കണിക്കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.
തളിർ എന്ന ബ്രാൻഡ് നെയിമിലാണ് വി.എഫ്.പി.സി.കെയുടെ ഓൺലൈൻ വിപണനം. മൊബൈൽ ആപ്പിന്റെ സഹായത്തോടെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യാനാവുന്നു എന്നതാണ് മേന്മ. ആവശ്യക്കാർക്ക് ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. പച്ചക്കറി കിറ്റിൽ പാവയ്ക്ക, പടവലങ്ങ, വെള്ളരി, പയർ, മത്തങ്ങ, കുമ്പളങ്ങ, ചേന, നേന്ത്രക്കായ അടങ്ങിയ എട്ട് കിലോ പച്ചക്കറികൾക്ക് 250 രൂപയാണ് വില. ഒരു കിലോ നേന്ത്രപ്പഴവും ഓരോ കിലോ വീതം പൈനാപ്പിളും പൂവൻപഴവും ഉൾപ്പെട്ട പഴവർഗ്ഗ കിറ്റിന് 125 രൂപയാണ് വില. ഇതോടൊപ്പം തന്നെ വിഷുവിനോട് അനുബന്ധിച്ച് പുറത്തിറക്കിയ നേന്ത്രപ്പഴം, പൂവൻ പഴം, പൈനാപ്പിൾ, മാമ്പഴം, കണി വെള്ളരി എന്നിവ അടങ്ങിയ വിഷുക്കണി കിറ്റിന് വില 225 രൂപയാണ്. ജില്ലയ്ക്കകത്ത് ആവശ്യക്കാർക്ക് നേരിട്ട് എത്തിക്കും. ബുക്കിംഗിനായി വിളിക്കേണ്ട നമ്പർ 9495637286, 7012810079.