തൃശൂർ: കൊവിഡ് രോഗവിമുക്തനായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി ഡിസ്ചാർജ്ജ് ചെയ്തു. നിലവിൽ രോഗബാധിതരായി അഞ്ച് പേരാണ് ആശുപത്രിയിൽ തുടരുന്നത്. ജില്ലയിൽ വീടുകളിൽ 12,323 പേരും ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ ആകെ 12,353 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച നാല് പേരെ ആശുപത്രിയിൽ നിന്ന് വിട്ടു. ശനിയാഴ്ച മൂന്ന് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 892 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 883 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 195 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു.
നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. 102 പേർക്ക് കൗൺസലിംഗ് നൽകി. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവത്കരണവും നൽകി. 3,128 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 3325 പേരെയും മത്സ്യച്ചന്തയിൽ 1657 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 97 പേരെയും സ്‌ക്രീൻ ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് നിർമ്മിച്ച ഇഗ്‌ളൂ ലിവിംഗ് സ്‌പേസ് ആരോഗ്യ വകുപ്പിന് കൈമാറി. എസിയും ബയോ ടോയ്‌ലറ്റും ഉൾപ്പെടെയുളള ക്വാറന്റൈൻ ലിവിംഗ് സ്‌പേസ്, അണു നശീകരണം നടത്തുന്നതിനുളള സൗകര്യം എന്നിവ ഇതിലുണ്ട്.