കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയുടെ പ്രവർത്തനം തിങ്കളാഴ്ച്ച മാത്രമായി പരിമിതപ്പെടുത്തിയിരുന്നത് ഇനി മുതൽ തിങ്കൾ, വ്യാഴം എന്നീ രണ്ട് ദിവസങ്ങളിലും ചന്ത പ്രവർത്തിപ്പിക്കാൻ നഗരസഭയിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോട്ടപ്പുറം ചന്തയിൽ അമിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് കൊണ്ടുവരുന്ന വാഹന ഡ്രൈവർമാരെയും മറ്റും ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ചന്ത ദിവസം വാഹനങ്ങൾ അകത്തേയ്ക്ക് കടത്തിവിടില്ല. തിരക്ക് ഒഴിവാക്കാൻ ചന്ത ദിവസങ്ങളിൽ നാട്ടുകാർക്കുള്ള ചില്ലറ കച്ചവടം അനുവദിക്കില്ല.
ബ്രേക്ക് ദ ചെയിൻ നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം. കച്ചവടക്കാർ കൈകഴുകാൻ സോപ്പും വെള്ളവും നൽകണം. മാസ്ക് ധരിക്കണം. എല്ലാവരും നിർബന്ധമായും നിശ്ചിത അകലം പാലിക്കണം. ഈ നിബന്ധനകൾ പലരും പൂർണ്ണമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, വൈസ് ചെയർമാൻ ഹണി പീതാംബരൻ, നഗരസഭ കക്ഷി നേതാക്കളായ കെ.എസ് കൈസാബ്, വി.ജി ഉണ്ണിക്കൃഷ്ണൻ, സി.കെ രാമനാഥൻ, വി.എം ജോണി, തഹസിൽദാർ കെ. രേവ, നഗരസഭ സെക്രട്ടറി അഡ്വ. ടി.കെ സുജിത്, എസ്.ഐ ഇ.ആർ ബൈജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ്, താലൂക്ക് സപ്ളൈ ഓഫീസർ ഐ.വി സുധീർ കുമാർ, ഫയർ ആൻഡ് റെസ്ക്യു അസി. സ്റ്റേഷൻ ഓഫീസർ സ്വരാജൻ, വ്യാപാരി സംഘടനാ നേതാക്കളായ എസ്.എ അബ്ദുൾ ഖയ്യും, ഇ.എസ് മുഹമ്മദ് ഷെരീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.