തൃശൂർ: കൊവിഡ് 19 ബാധയെ തുടർന്ന് ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരിൽ പൊസിറ്റീവ് ഒരാൾക്ക് മാത്രം. രണ്ടാമന്റെ ഫലം നെഗറ്റീവായി. തുടർച്ചയായ രണ്ട് സാമ്പിൾ പരിശോധനയിലുമാണ് ഫലം നെഗറ്റീവായത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധ ഒരാളിൽ ഒതുങ്ങി. വീടുകളിൽ 9,743 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 9,754 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച 15 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്തു നിന്നും വന്ന് ഡൽഹിയിൽ നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കിയതിനെ തുടർന്ന് കേരളത്തിലെത്തിച്ച തൃശൂർ സ്വദേശികളായ ഒമ്പത് പേരെ അവരവരുടെ വീടുകളിൽ ബസ് മാർഗം എത്തിക്കാനുളള നടപടി സ്വീകരിച്ചു. തിങ്കളാഴ്ച സാമ്പിളുകളൊന്നും പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതുവരെ 904 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 895 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. ഒമ്പത് എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ - സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. തിങ്കളാഴ്ച 74 പേർക്ക് കൗൺസലിംഗ് നൽകി. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. 1,592 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.