സാലറി ചലഞ്ച് കണ്ണിൽ ചോരയില്ലാത്ത നടപടി
തൃശൂർ: സ്പ്രിൻക്‌ളർ വിവാദത്തിൽ സംശയങ്ങൾക്ക് മറുപടി പറയാതെ അഹങ്കാരത്തോടെയുളള പിണറായി വിജയന്റെ നിലപാട് മുഖ്യമന്ത്രി പദത്തിന് യോജിച്ചതല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് അവഹേളനമാണ്. കേരളം വലിയ ഔഷധ വിപണിയാണ്. കൊവിഡിന്റെ മറവിൽ കേരളത്തിന്റെ ഈ സ്വർണഖനിയാണ് പിണറായി വിജയൻ കച്ചവടം നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ കോടതി പോലും സംശയം പ്രകടിപ്പിച്ചിരിക്കയാണ്. ഇടതുമുന്നണിയിലെ ഘടകകക്ഷിക്കൾക്കും നടപടി ക്രമങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട്. സി.പി.ഐ സെക്രട്ടറി ഡി.രാജ ഇതു വ്യക്തമാക്കുകയും ചെയ്തു. സ്പ്രിൻക്‌ളർ കമ്പനിയുമായി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്ക് ബന്ധമുണ്ടോയെന്ന ആക്ഷേപത്തിന് മറുപടി പറയണം. സി.ബി.ഐ അന്വേഷണം നടത്തണം.
കൊവിഡ് കാലത്ത് യുദ്ധക്കളത്തിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും പൊലീസുകാരുടെയുമടക്കം സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവാങ്ങുന്നത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണ്. സാലറി ചലഞ്ചിനെ യു.ഡി.എഫ് എതിർക്കും. പ്രളയകാലത്ത് സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുർവിനിയോഗം ചെയ്യുകയാണ് ചെയ്തത്. കെ.എസ്.ഇ.ബിയിൽ നിന്ന് സാലറി ചലഞ്ചിലൂടെ പിടിച്ചെടുത്ത മുപ്പത് കോടി രൂപ ഒരു വർഷം കഴിഞ്ഞിട്ടും കൊടുത്തിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.