തൃപ്രയാർ: നേപ്പാൾ സ്വദേശിയായ യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. യമാം ഫസിദൂർ ഉലാംഗാണ് (22) മരണപ്പെട്ടത്. മൃതദേഹം വലപ്പാട് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് 19 പ്രോട്ടോക്കോൾ പ്രകാരം യുവാവിന്റെ സ്രവം പരിശോധനയ്ക്ക് തൃശൂരിലേക്ക് കൊണ്ടുപോയി. പരിശോധനയുടെ റിസൽട്ട് കിട്ടിയ ശേഷം മാത്രമേ മറ്റു നടപടികൾ പൂർത്തിയാക്കൂവെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് വലപ്പാട് ചന്തപ്പടിക്ക് കിഴക്ക് ബ്‌ളാഹയിൽ റോഡിനരികിലുള്ള വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത റൂമിൽ താമസിക്കുന്നയാൾ ഭക്ഷണം കൊടുക്കുന്നതിനായെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവമറിഞ്ഞ് വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ കെ. സുമേഷ്, എസ്.ഐ വി.പി അരിസ്റ്റോട്ടിൽ, സബ് ഇൻസ്‌പെക്ടർ കുട്ടൻ, പി.ആർ.ഒ എൻ.കെ അസീസ്, സി.പി.ഒ അൻവർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പധികൃതർ വിശദമായ പരിശോധന നടത്തിയ ശേഷമാണ് സ്രവം പരിശോധനയ്ക്കയക്കാൻ തീരുമാനിച്ചത്. മരണപ്പെട്ട യുവാവ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് തൃപ്രയാറിലെത്തിയത്. എറണാകുളത്തായിരുന്നു ജോലി. മറ്റൊരാളുടെ കീഴിൽ ജോലിയെടുക്കുന്നതിനായാണ് ഇവിടേക്കെത്തിയത്. വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം അസുഖത്തെ തുടർന്ന് വലപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചിരുന്നതായി പറയുന്നു. രണ്ട് ദിവസമായി ഭക്ഷണം നൽകിയിട്ടും ഉലാംഗ് ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് അടുത്ത മുറിയിൽ താമസിച്ചിരുന്നയാൾ പറഞ്ഞു. വലപ്പാട് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. ഫാത്തിമ സുഹറ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഇ.എസ് രമേഷ്, സരേഷ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിന്റെ സ്രവം എടുത്തതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. പിന്നീട് മൃതദേഹം കരയാമുട്ടം വിവേകാനന്ദ സേവാകേന്ദ്രം ആംബുലൻസിൽ വലപ്പാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.