ചേലക്കര: സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം തയ്യാറായി ദിവസങ്ങൾ കഴിഞ്ഞു മാത്രമേ രോഗിയുടെ ബന്ധുക്കൾക്കും ആരോഗ്യപ്രവർത്തകർക്കും റിസൽട്ട് ലഭിക്കുന്നുള്ളൂവെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നേരിട്ട് ലഭിക്കാൻ നടപടികളുണ്ടാകണമെന്നും രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ കൊവിഡ് പരിശോധനാകേന്ദ്രങ്ങളിലേക്കു സ്രവം ശേഖരിച്ച് എത്തിക്കുന്നത് ജില്ലാ മെഡിക്കൽ ഓഫീസർമാർ മുഖാന്തിരമാണെങ്കിലും പരിശോധനാ ഫലം നേരിട്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നൽകേണ്ടതില്ലെന്നും പകരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള controlkeralaghs@mail.com എന്ന വിലാസത്തിലേക്ക് അയച്ചാൽ മതിയെന്നുമാണ് പരിശോധനാ കേന്ദ്രങ്ങളിലേക്ക് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് സംശയാസ്പദമായ മരണങ്ങളിൽ സംസ്ഥാന ആരോഗ്യ ഡയറക്ടറുടെ പക്കൽ നിന്നും റിസൽട്ട് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ലഭിക്കുന്നതിന് സമയം എടുക്കുന്നുണ്ട്. മൃതദേഹ സംസ്‌കാരത്തിന് വരെ ഇത് കാലതാമസത്തിന് ഇടയാക്കുന്നതായും രമ്യ ഹരിദാസ് ആശങ്ക അറിയിച്ചു.