തൃശൂർ: ഇടക്കാല ജാമ്യവും പരോളും കഴിഞ്ഞെത്തുന്ന തടവുകാരെ പാർപ്പിക്കാൻ വിയ്യൂർ സബ് ജയിലിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നു. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് തിരിച്ചെത്തുന്നവരെ നിരീക്ഷണത്തിലാക്കാനാണ് ഈ സംവിധാനം. സംസ്ഥാന ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണിത്.
വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും അതീവ സുരക്ഷ, വനിതാ ജയിലുകളിൽ നിന്നും പരോളിൽ പോയി തിരിച്ചെത്തുന്നവരെ അതത് ജയിലുകളിൽ തന്നെ ക്വാറന്റൈൻ ചെയ്യും. ജില്ലയിലെ മറ്റു ജയിലുകളായ ജില്ല, സബ് ജയിലുകൾ, ചാവക്കാട്, ഇരിങ്ങാലക്കുട ജയിലുകൾ എന്നിവിടങ്ങളിൽ നിന്നും ഇടക്കാല ജാമ്യത്തിലും പരോളിലും പോയി തിരിച്ചെത്തുമ്പോൾ ഇവരെ വിയ്യൂർ സബ് ജയിലിൽ തന്നെ ക്വാറന്റൈനിൽ നിരീക്ഷിക്കും. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്കുള്ള ചികിത്സയും ഉറപ്പുവരുത്തും.
വിയ്യൂർ ജയിലിൽ നിന്നും പരോളിൽ പോയിട്ടുള്ളവർ മടങ്ങിയെത്തിയാൽ ബി ബ്ലോക്കിലെ 42 സെല്ലുകൾ ഇവരെ ക്വാറന്റൈൻ ചെയ്യുന്നതിനായി പ്രത്യേകം തയ്യാറാക്കി. അതീവ സുരക്ഷാ ജയിലിൽ 550 പേരെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങളുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു.
വിയ്യൂർ ജയിലിൽ നിന്നും 116 പേരാണ് പരോളിൽ പോയിട്ടുള്ളത്.

ഓറഞ്ച് സോണിൽ നിന്നും വരുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ

റെഡ് സോണിൽ നിന്നും വരുന്നവർക്ക് 28 ദിവസം ക്വാറന്റൈൻ

വിയ്യൂർ സബ് ജയിലിൽ തിരികെയെത്തുന്നത്

മേയ് ഒന്നിന്

12 പേർ

മേയ് 13 - 16

24 പേർ

മേയ് 25 - 30

80 പേ‌ർ