തൃശൂർ: മലപ്പുറം - തൃശൂർ ജില്ലാ അതിർത്തിയായ കടവല്ലൂരിൽ ഇതര സംസ്ഥാനക്കാർക്ക് ഇന്നലെ കർശന ആരോഗ്യ പരിശോധന. വലിയ ലോറികളിലും മറ്റും വരുന്നവരെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു നിറുത്തി തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചാണ് ജില്ലയിലേക്ക് കടത്തിവിട്ടത്. കൂടാതെ മലപ്പുറം ജില്ലയിൽ നിന്നു വരുന്നവരെയും പരിശോധിച്ചു. നൂറിലധികം പേരെയാണ് ഇന്നലെ പരിശോധിച്ചത്.
കോട്ടോൽ സി.എച്ച്.സി സൂപ്രണ്ട് ഡോ. ഇ. വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ലോക്ക് ഡൗൺ തീരുന്നത് വരെ മൂന്നു ഷിഫ്ടുകളിലായി ആരോഗ്യ പ്രവർത്തകർ അതിർത്തി കടന്നു വരുന്നവരെ പരിശോധിക്കും. ഇതോടൊപ്പം ജില്ലാതിർത്തികളിൽ അടച്ചിട്ട ഏഴ് റോഡുകളിൽ ഇന്നലെയും കർശന വാഹന പരിശോധന തുടർന്നു.
കഴിഞ്ഞ ദിവസം എസ്.പി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസ്, കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. ലോക്ക് ഡൗൺ തീരുന്നതുവരെയാണ് വാഹന പരിശോധന.