ന്യൂഡൽഹി: നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ കേന്ദ്രസർക്കാർ ഊർജിത ശ്രമം തുടങ്ങി. ഡൽഹിയിൽ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.
നിസാമുദ്ദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി കൊറോണ ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയിൽ കൊറോണ പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിൻ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊറോണ പിടിച്ചു നിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നിസാമുദ്ദീനിലെ കാഴ്ചകൾ ഉയർത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പേർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോൾ ചെറിയ മുറികളിൽ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികൾ സമ്മേളനത്തിനെത്തി. ഇതിൽ 824 പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി.
അതേസമയം പരിപാടിയെക്കുറിച്ചും പങ്കെടുക്കുന്ന ആളുകളെക്കുറിച്ചും ഡൽഹി സര്‍ക്കാരിനേയും ഡൽഹി പൊലീസിനേയും അറിയിച്ചിരുന്നുവെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചില്ലെന്നുമാണ് മര്‍കസ് വക്താവ് വിശദമാക്കുന്നത്. ഇത് വിരല്‍ ചൂണ്ടുന്നത് പൊലീസിന്‍റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിലേക്കാണ്.